

തെരുവ്‌നായയുടെ കടിയേറ്റത് 5 ലക്ഷത്തോളം പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 4.88 ലക്ഷത്തിലധികം പേര്‍ക്ക് നായകളുടെ കടിയേറ്റു. സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ വച്ച കണക്കുകള്‍ ശാസ്ത്രീയമായ രീതിയില്‍ ശേഖരിച്ചതല്ലെന്നാണ് ആക്ടിവിസ്റ്റുകളുടെ പ്രധാന ആക്ഷേപം.
നായ്ക്കളുടെ കടിയേറ്റ് ഒരാള്‍ തന്നെ അഞ്ചോ ആറോ തവണ പ്രതിരോധ കുത്തിവയ്പ്പിനായി ആശുപത്രികളില്‍ എത്തുമ്പോള്‍, ഓരോ സന്ദര്‍ശനത്തെയും പുതിയ കേസുകളായാണ് അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഡേറ്റ എന്‍ട്രിയിലെ ഈ ഗുരുതരമായ പിഴവാണ് യഥാര്‍ഥത്തിലുള്ളതിനെക്കാള്‍ വലിയ സംഖ്യ കണക്കുകളില്‍ വരാന്‍ കാരണമെന്നാണ് വാദം.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പിലാക്കേണ്ട അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതികള്‍ പൂര്‍ണമായും പരാജയപ്പെട്ടതാണ് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. സുപ്രീം കോടതിയുടെയും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പലയിടങ്ങളിലും വന്ധ്യംകരണ പ്രക്രിയകള്‍ നടക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
വന്ധ്യംകരണവും വാക്‌സിനേഷനും കൃത്യമായി നടക്കാത്തതിനാല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരുവുകളില്‍ നായ്ക്കള്‍ പെരുകുകയാണ്.
തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൃത്യമായ വന്ധ്യംകരണ പദ്ധതികളും വാക്‌സിനേഷന്‍ ഡ്രൈവുകളും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.