'മഴയെത്തും മുമ്പെ' അശരണരെ രക്ഷിക്കാനുള്ള മിഷന് താനെയിൽ തുടക്കമായി

നവി മുംബൈ കേന്ദ്രീകരിച്ച് നടത്തിയ രക്ഷാദൗത്യങ്ങൾ വൻ വിജയമായതിനെ തുടർന്നാണ് താനെ - കല്യാൺ മേഖലയിലേക്ക് 'മഴയെത്തും മുമ്പെ'യുടെ കാൽവെയ്പ്പ്.
'മഴയെത്തും മുമ്പെ' അശരണരെ രക്ഷിക്കാനുള്ള മിഷന് താനെയിൽ തുടക്കമായി
'മഴയെത്തും മുമ്പെ' അശരണരെ രക്ഷിക്കാനുള്ള മിഷന് താനെയിൽ തുടക്കമായി

മുംബൈ: താനെ - കല്യാൺ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിന്‍റെ നേതൃത്വത്തിൽ സംഘടിതമായ ശ്രമത്തിന് തുടക്കമായി. നവി മുംബൈ കേന്ദ്രീകരിച്ച് നടത്തിയ രക്ഷാദൗത്യങ്ങൾ വൻ വിജയമായതിനെ തുടർന്നാണ് താനെ - കല്യാൺ മേഖലയിലേക്ക് 'മഴയെത്തും മുമ്പെ'യുടെ കാൽവെയ്പ്പ്. താനെ മുതൽ കല്യാൺ വരെയുള്ള മേഖലയിൽ ഏതാണ്ട് നൂറ്റിയിരുപത് അശരണരെയാണ് രക്ഷിക്കാൻ സന്നാഹമൊരുക്കിയാണ് പദ്ധതി തുടങ്ങിയത്. മുൻ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷൻ അബ്രഹാം മത്തായി, താനെ ജോയൻ്റ് കമ്മിഷണർ ഓഫ് പോലീസ് ഡോ ഗ്യാനേശ്വർ ചാവാൻ, താനെ അഡീഷണൽ കമ്മിഷണർ ഓഫ് പോലീസ് സഞ്ജയ് ജാദവ്, ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് ( ക്രൈം) ശിവരാജ് പാട്ടീൽ, അസ്സിസ്റ്റന്‍റ് കമ്മിഷണർ ഓഫ് പോലീസ് ഇന്ദർജീത് കർലെ എന്നിവർ ചേർന്നാണ് താനെ - കല്യാൺ മേഖലയിലുള്ള അശരണരെ മഴയ്ക്ക് മുമ്പ് രക്ഷിക്കാനുള്ള ഉദ്യമം ഉദ്ഘാടനം ചെയ്തത്.

മഴ തുടങ്ങിയ ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾ ക്ലേശമേറിയതും പലപ്പോഴും അസുഖ ബാധിതരായ തെരുവ് ജീവിതങ്ങളുടെ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂർച്ഛിക്കുന്നത് കൊണ്ട് മരണത്തിന് കീഴടങ്ങുന്നത് കണ്ടാണ് ഇത്തരത്തിലൊരു ആസൂത്രിതമായ ശ്രമത്തിന് താനെ - കല്യാൺ മുംബൈ ഒരുങ്ങുന്നത്.

താനെ പോലീസിന്‍റെ മുഴുവൻ സമയ സഹായവും മഴയെത്തുംമുമ്പെ എന്ന പദ്ധതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 'മഴയെത്തും മുമ്പേ' എന്ന പേരിൽ സീലിന്‍റെ സന്നദ്ധ പ്രവർത്തകരും മുംബൈയിലെ സാമൂഹിക - സാംസ്കാരിക പ്രവർത്തകരും കൈ കോർത്താണ് റെസ്കുണെറ്റ് 2024 എന്ന രക്ഷാപ്രവർത്തനത്തിനൊരുങ്ങുന്നത്. തിങ്കളാഴ്ച്ച താനെ പോലീസ് കമ്മിഷണറോഫീസിലാണ് ഉദ്ഘാടനം നടന്നത്. ജൂൺ 10 മുതൽ 20 വരെ നീളുന്ന ഈ ഉദ്യമത്തിൽ താനെ പോലീസും സജീവ പങ്കാളികളാവും എന്നുറപ്പ് നൽകിയിട്ടുണ്ട്. കൊടുത്ത ഭക്ഷണം സ്വയം എടുത്ത് കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്.

ഭിക്ഷാടനക്കാരെയോ തെരുവിൽ കഴിയുന്ന സാമൂഹിക വിരുദ്ധരയോ ഈ ഉദ്യമം പുനരധിവാസ ശ്രമങ്ങളിൽ ഉൾച്ചേർക്കുന്നില്ല.

മറിച്ച് അവശരായ നിരാലംബരായ തെരുവോരങ്ങളിൽ കഴിയുന്ന നിരാലംബരെയാണ് മഴയെത്തും മുമ്പെ പുനരധിവാസങ്ങൾക്ക് ശ്രമിക്കുന്നത്. മുംബൈയിലെ സമാജങ്ങളും സാംസ്ക്കാരിക കൂട്ടായ്മയകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണ - രക്ഷാ - പുനരധിവാസ ശ്രമങ്ങളിൽ പങ്കാളിയാവും എന്ന് 'മഴയെത്തും മുമ്പെ' യുടെ ഏകോപനം നടത്തുന്ന ലൈജി വർഗ്ഗീസ് പറഞ്ഞു. എഴുപതിൽ പരം ആളുകളെ നവി മുംബൈയിൽ രക്ഷിക്കാൻ കഴിഞ്ഞു ഒരു ഡസനിലധികം ആളുകളെ തിരികെ കുടുംബങ്ങളിലേക്കെത്തിക്കുവാനുള്ള കടലാസു ജോലികൾ നടന്നു വരുന്നുവെന്ന് ലൈജി അറിയിച്ചു.

ഇതു വരെ വീടുകളിലേക്ക് തിരികെയെത്തിച്ചത് അഞ്ഞൂറ്റിയിരുപത് പേരെയാണെന്ന് മഴയത്തുള്ള രക്ഷാപ്രവർത്തനങ്ങളിൽ പലപ്പോഴും രോഗികൾ മരണത്തിലേക്ക് നടന്ന് നീങ്ങുന്നത് വേദനയോടെ കണ്ടു നിൽക്കേണ്ടി വന്നത് കൊണ്ടാണ് 'മഴയെത്തും മുമ്പെ ' എന്ന ആശയമുദിച്ചത് എന്നും ലൈജി പറഞ്ഞു.

അശരണരരെ സീൽ ആശ്രമത്തില്‍ എത്തിച്ച്, ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത് എന്ന് സീലിലെ പാസ്റ്റർ കൂടിയായ കെ എം ഫിലിപ്പ് പറഞ്ഞു.

രക്ഷാദൗത്യ ശ്രമങ്ങളുടെ ഫ്ളാഗ് ഓഫ് താനെ ജോയിന്‍റ് കമ്മിഷണർ ഓഫ് പോലീസ് ഡോ ഗ്യാനേശ്വർ ചാവാന്‍റെയും

എബ്രഹാം മത്തായിയുടേയും നേതൃത്വത്തിൽ നിർവ്വഹിച്ചു.

ആൾ താനെ മലയാളി അസോസിയേഷൻ ശശികുമാർ നായർ, കൽവ മലയാളി സമാജം പ്രതിനിധി പ്രേമചന്ദ്രൻ, വൃന്ദാവൻ മലയാളി സമാജത്തിന്‍റെ സഞ്ജീവ് പി, വാഗ്ലെ എസ്റ്റേറ്റ് മലയാളി അസ്സോസിയേഷൻ്റെ പ്രമീള സുരേന്ദ്രൻ, സാമുഹിക പ്രവർത്തകരായ ശ്രീകാന്ത് നായർ, ശശി ദാമോദരൻ, കാർട്ടൂണിസ്റ്റ് ജെയിംസ് മണലോടി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു. ആദ്യ ദിനം ഉച്ചയോടെ മൂന്ന് അശരണരെ രക്ഷിച്ചാണ് താനെ - കല്യാൺ മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയത്.

'മഴയെത്തും മുമ്പെ 'യുടെ സന്നദ്ധ പ്രവർത്തകരെ വിളിക്കേണ്ട നമ്പറുകൾ:

പാസ്റ്റർ ബിജു 9321253899

ജൈനമ്മ 8108688029

ലൈജി വർഗീസ് 9820075404

Trending

No stories found.

Latest News

No stories found.