

സെജൽ പവാർ
മുംബൈ: സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച എംബിബിഎസ് വിദ്യാര്‍ഥിനിക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതര്‍. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കല്‍ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാര്‍ഥിനിയായ സെജല്‍ പവാറിനെ 15 ദിവസത്തെ നിര്‍ബന്ധിത അവധി നല്‍കി. കാമ്പസ്, ഹോസ്റ്റല്‍ പരിസരങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. സെജലിന്‍റെ മാതാപിതാക്കളെയും കോളജ് അധികൃതര്‍ വിളിച്ച് വരുത്തിയിരുന്നു.
വിദ്യാര്‍ഥിനിയുടെ പരാമര്‍ശങ്ങള്‍ തികച്ചും അനുചിതവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണവേളയില്‍ സെജല്‍ വികാരാധീനയാവുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നതായും ഇനി ആവര്‍ത്തിക്കില്ലെന്നും പറയുന്ന വീഡിയോ സെജല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പൊലീസ് നേരത്തെ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.