മുംബൈ: കനത്ത മഴയും പൊടിക്കാറ്റും മൂലം മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്‍റർ നാഷണൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടു. 15 വിമാനങ്ങൾ മറ്റിടങ്ങളിലേക്കു വഴി തിരിച്ചു വിട്ടു. വൈകിട്ട് 5 മണിയോടെ വിമാനത്താവളം പ്രവർത്തനസജ്ജമായതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ മൺസൂണിനു മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ കഴിഞ്ഞ ആഴ്ചയിലാണ് പൂർത്തിയായത്.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് മുംബൈയിലും താനെയിലും കാറ്റും മഴയും തുടങ്ങിയത്.
ഇതിനിടെ, ശക്തമായ പൊടിക്കാറ്റാണ് പല സ്ഥലങ്ങളിലും ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രണ്ടു ദിവസം മുമ്പ് തന്നെ താനെയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നതായി മുംബൈ കാലാവസ്ഥ വിഭാഗത്തിൽ നിന്നു സുഷമ നായർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി മുംബൈയിലും മഴയ്ക്ക് സാധ്യത ഉണ്ടെന്നും അവർ അറിയിച്ചു.