മുംബൈ:1993ലെ മുംബൈ കലാപവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന 65 കാരൻ 31 വർഷത്തിനു ശേഷം അറസ്റ്റിൽ. പ്രതിയായ സയ്യദ് നാദിർ ഷാ അബ്ബാസ് ഖാനെയാണ് റാഫി അഹമ്മദ് കിദ്വായ് മാർഗ് പോലീസ് സംഘം മുംബൈയിലെ ശിവരി ഏരിയയിൽ നിന്ന് തിങ്കളാഴ്ച പിടികൂടിയത്. കലാപത്തിൽ ഖാന് പങ്കുണ്ടെന്ന് മുംബൈ പോലീസ് കോടതിയിൽ പറഞ്ഞിരുന്നു.1992 ൽ നഗരത്തിൽ ഉണ്ടായ കലാപത്തിനിടെ കൊലപാതകശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആ സമയത്ത് ഖാൻ അറസ്റ്റിലായെങ്കിലും ജാമ്യം നേടിയ ശേഷം പിന്നീട് കോടതിയിൽ ഇയാൾ ഹാജരായിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് കോടതി ഖാനെ തിരയാൻ നിരവധി ടീമുകൾ രൂപീകരിച്ചിരിക്കുകയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പലതവണ പോലീസ് ശിവരിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ബന്ധുക്കളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇയാൾ എവിടെയാണെന്ന് പോലീസിന് സൂചന ലഭിച്ചത്.
ജൂൺ 29 ന് ശിവരിയിലുള്ള വസതിയിൽ ഖാൻ എത്തുമെന്ന് റാഫി അഹമ്മദ് കിദ്വായ് മാർഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് കെണിയൊരുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
1992 ഡിസംബറിനും 1993 ജനുവരിക്കും ഇടയിലാണ് ബോംബെ കലാപം നടന്നത്. കലാപത്തിൽ ഏകദേശം 900 പേർ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേസിൽ പ്രതികളായ15 പേർ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ഒളിവിലാണ്.