

മുംബൈ: ജെജെ ഹോസ്പിറ്റലിൽ 33 കാരിയുടെ വയറിൽ നിന്ന് നാല് നവജാത ശിശുക്കളുടെ ഭാരമുള്ള ട്യൂമർ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു. നവജാതശിശുവിന്‍റെ ശരാശരി ഭാരം ഏകദേശം 3 കിലോയാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പ് 80 കിലോഗ്രാം ഭാരമുണ്ടായിരുന്നു, ശസ്ത്രക്രിയയ്ക്ക് ശേഷം അത് 66.75 കിലോയായി കുറഞ്ഞു. അപൂർവമായ ശസ്ത്രക്രിയയാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.
വർലി സ്വദേശിയും മൂന്ന് കുട്ടികളുടെ അമ്മയുമായ അമ്‌റിൻ ഷെയ്ഖിനെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 13.25 കിലോഗ്രാം ഭാരമുള്ള മുഴയാണ് യുവതിക്ക് സ്ഥിരീകരിച്ചത്. കാലക്രമേണ അവസ്ഥ വഷളാവുകയും വയറിന്‍റെ വലുപ്പം ഗണ്യമായി വർധിക്കുകയും ചെയ്തു.
പിന്നീട് ഫാമിലി ഡോക്ടർ നിർദേശിച്ച അൾട്രാസൗണ്ട് പരിശോധനയെത്തുടർന്ന്, ഒരു വലിയ ട്യൂമർ കണ്ടെത്തി. തുടർന്ന് ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപുലമായ പരിശോധനകൾക്ക് ശേഷം, ട്യൂമറിന്‍റെ വലുപ്പവും സങ്കീർണ്ണതയും കാരണം ലാപ്രോസ്കോപ്പിക്ക് പകരം പരമ്പരാഗത ഓപ്പൺ സർജറി ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താൻ ശസ്ത്രക്രിയാ സംഘം തീരുമാനിച്ചു.
മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഡോ. രാജേഷ് യാദവ്, ഡോ. സുപ്രിയ ബോണ്ട്‌വെ, ഡോ. കാഷിഫ് അൻസാരി എന്നിവർ നേതൃത്വം നൽകി, ഡോ. ഭരത് ഷാ അനസ്തേഷ്യ നൽകി.