മുംബൈ നഗരത്തിൽ വെള്ളക്കെട്ട്; വരും മണിക്കൂറുകള്‍ നിര്‍ണായകം

തിങ്കളാഴ്ച വരെ റെഡ് അലര്‍ട്ട്
Mumbai city waterlogged; coming hours are crucial.

മുംബൈ നഗരം വെള്ളക്കെട്ടായി; വരും മണിക്കൂറുകള്‍ നിര്‍ണായകം

Updated on

മുംബൈ: മുംബൈ നഗരത്തിലും സമീപജില്ലകളിലും 5 ദിവസമായി പെയ്യുന്ന മഴ ശനിയാഴ്ച കൂടുതല്‍ തീവ്രമായതോടെ മുംബൈ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. മുംബൈ, താനെ, പാല്‍ഘര്‍, പുണെ, സത്താറ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച വരെ റെഡ് അലര്‍ട്ടാണ്.

നഗരത്തിലെ പല ഭാഗങ്ങളിലും 300 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വരും മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണെന്നും ദുരന്തനിവാരണ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നൂറോളം മരങ്ങളാണ് മുംബൈയിലെ കടപുഴകി വീണത്. റോഡ് ഇടിഞ്ഞ് വീണ് കാര്‍ കുഴിയില്‍ വീണ വിഡിയോയും പ്രചരിക്കുന്നുണ്ട്.

നഗരത്തിലൂടെ ഒഴുകുന്ന മീഠി നദി കര കവിഞ്ഞേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ താമസിക്കുന്ന 500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വേലിയേറ്റ സാധ്യതയും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയും ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു. കുര്‍ള, സയണ്‍, ഗോരേഗാവ്, അന്ധേരി, പവായ് തുടങ്ങി മിക്ക മേഖലകളിലും ഉച്ചയ്ക്ക് മുന്‍പേ വെള്ളക്കെട്ടായി. താനെ, പാല്‍ഘര്‍ ജില്ലകളിലും വലിയ നാശനഷ്ടം ഉണ്ട്. നവിമുംബൈ മേഖലയിലും കനത്ത മഴ തുടരുകയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഴക്കെടുതിയില്‍ 5 പേരാണ് മരിച്ചത്.മരം വീണും, വെള്ളത്തില്‍ വീണും ഷോക്കേറ്റുമാണ് മരണം.

logo
Metro Vaartha
www.metrovaartha.com