
മുംബൈ: മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാനാ പടോലെ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിന്‍റെ സഹായത്തോടെ കവർന്നെടുക്കുകയായിരുന്നു. എങ്ങും ഇത് മാത്രമാണ് കേൾക്കാൻ കഴിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുതിയ സർക്കാർ രൂപീകരണത്തെക്കുറിച്ച്, മഹായുതിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും സർക്കാർ രൂപീകരിക്കുന്നത് ഒരു വെല്ലുവിളി നിറഞ്ഞ പ്രക്രിയയായിരുന്നുവെന്ന് പടോലെ പ്രസ്താവിച്ചു. ഏകനാഥ് ഷിൻഡെയ്ക്കും അജിത് പവാറിനും രാഷ്ട്രീയ സ്വാധീനം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ ഗുജറാത്ത് പിന്തുണയുള്ള സർക്കാർ പുനഃസ്ഥാപിക്കപ്പെടുമ്പോൾ, ഛത്രപതി ശിവാജി മഹാരാജ്, ഷാഹു മഹാരാജ്, ഫൂലെ, അംബേദ്കർ തുടങ്ങിയ പ്രതിഭകൾ പ്രതീകപ്പെടുത്തുന്ന സംസ്ഥാനത്തിന്‍റെ അഭിമാനം തകർക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മഹാ വികാസ് അഘാഡിയുടെ (എംവിഎ) പ്രധാന നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ തുടങ്ങിയ പ്രമുഖർക്ക് ക്ഷണം അയച്ചിട്ടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് നേതാക്കൾ തീരുമാനിക്കുകയായിരുന്നു.
എംവിഎയുടെ തോൽവിയെത്തുടർന്ന്,മഹാരാഷ്ട്രയിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ ഒന്നടങ്കം തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും (ഇസി) ഇവിഎം മെഷീനുകളിൽ കൃത്രിമം നടത്തിയെന്നും പരസ്യമായി ആരോപിച്ച് പല നേതാക്കളും രംഗത്ത് വന്നിരുന്നു. നിരവധി എംവിഎ സ്ഥാനാർത്ഥികൾ വീണ്ടും വോട്ട് എണ്ണുന്നതിന് അപേക്ഷകൾ പോലും സമർപ്പിച്ചിട്ടുണ്ട്.