

മുംബൈ: കേന്ദ്ര സർക്കാരിൻ്റെ ജനറിക് മെഡിസിൻ സ്‌കീമിന് കീഴിൽ 18 സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും ജനറിക് മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുമ്പ് നാല് ഇടത്തു പൈലറ്റ് പ്രോജക്ട് അടിസ്ഥാനത്തിൽ ഈ സംരംഭം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണം ലഭിച്ചതിനാൽ, ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൻ്റെ കീഴിൽ 14 ഇടത്തു കൂടി പദ്ധതി വ്യാപിപ്പിക്കും.
ഗോണ്ടിയ, ഔറംഗബാദ്, നാഗ്പൂർ, മിറാജ്, ചന്ദ്രപൂർ, ജൽഗാവ്, ലാത്തൂർ, അകോല, യവത്മാൽ, സത്താറ, ഒസ്മാനാബാദ്, നന്ദുർബാർ, സിന്ധുദുർഗ്, അലിബാഗ് എന്നിവിടങ്ങളിലാണ് ഡിസ്പെൻസറികൾ ആരംഭിക്കുന്നത്. ഇതിനെ തുടർന്ന് സാധാരണക്കാർക്ക് ഇനി മുതൽ മിതമായ നിരക്കിൽ ആശുപത്രികളിൽ മരുന്നുകൾ ലഭിക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നാഷണൽ ഫെഡറേഷൻ ഓഫ് ഫാർമേഴ്‌സ് പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് റീട്ടെയിലിംഗ് കോ-ഓപ്പറേറ്റീവ് ഓഫ് ഇന്ത്യ (NACOF) സ്ഥാപിക്കുന്ന ഈ കടകൾ ഒരു സമിതിയുടെ നിരീക്ഷണത്തിലായിരിക്കും.കൂടാതെ ഓരോ ആറു മാസത്തിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
വിവിധ രോഗങ്ങൾക്ക് ആവശ്യമായ എല്ലാ മരുന്നുകളും സർക്കാർ ആശുപത്രികളിൽ ഇല്ലാത്തതിനാൽ രോഗികൾ പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ബ്രാൻഡഡ് മരുന്നുകൾക്ക് വില കൂടുതലാണെങ്കിലും ജനറിക് മരുന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. സാധാരണയായി, ബ്രാൻഡഡ്, ജനറിക് മെഡിസിനുകൾ തമ്മിലുള്ള വില വ്യത്യാസം 70% വരെ ഉയരാം. ഇതുവഴി, ജനറിക് മരുന്നുകൾക്ക് ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും, ”സംസ്ഥാന ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.