മദ്യപിച്ച് കാറോടിച്ച് 2 പേരെ കൊലപ്പെടുത്തിയ കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കി

കുട്ടിയുടെ അച്ഛനെതിരേ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് ചാർജ് ചെയ്തിരുന്നു.
മദ്യപിച്ച് കാറോടിച്ച് 2 പേരെ കൊലപ്പെടുത്തിയ കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കി

പുനെ: പുനെയിൽ മദ്യപിച്ച് കാറോടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസിൽ 17കാരന് നൽകിയ ജാമ്യം റദ്ദാക്കി. ചീത്ത കൂട്ടുകെട്ടുകളിൽ പെടില്ലെന്ന് മുത്തച്ഛൻ ഉറപ്പു നൽകിയതിനെത്തുടർന്ന് അപകടമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ 17കാരന് ജാമ്യം നൽകിയത് വിവാദമായി മാറിയിരുന്നു. പുനെ പൊലീസ് ജാമ്യത്തിനെതിരേ ജുവനൈൽ ജസ്റ്റിസ് ബോർജിന് റിവ്യു ഹർജി നൽകിയതിനെത്തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

17കാരൻ ഓടിച്ചിരുന്ന പോർഷെ കാർ ഇടിച്ച് രണ്ട് സോഫ്റ്റ് വെയർ എൻജിനീയർമാർ കൊല്ലപ്പെട്ടിരുന്നു. കുട്ടിയുടെ അച്ഛനെതിരേ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് ചാർജ് ചെയ്തിരുന്നു. അപകടം നടക്കുന്ന സമയത്ത് കുട്ടി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖന്‍റെ മകനാണ് കുട്ടി. കസ്റ്റഡിയിലെടുത്ത ഉടനെ ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർ‌ഡിനു മുന്നിൽ ഹാജരാക്കി. മണിക്കൂറുകൾക്കുള്ളിൽ തന്നെ ജാമ്യവും ലഭിച്ചു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെത്തി ഗതാഗത നിയമങ്ങൾ പഠിച്ച് 15 ദിവസത്തിനുള്ളിൽ ബോർഡിനു മുന്നിൽ പ്രസന്‍റേഷൻ സമർപ്പിക്കാനും 300 വാക്കിൽ കുറയാതെ വാഹനാപകടങ്ങളെയും അതിന്‍റെ പരിഹാരങ്ങളെയും കുറിച്ച് ഉപന്യാസം എഴുതാനുമാണ് ബോർഡ് ആവശ്യപ്പെട്ടത്. കുട്ടിയെ മുതിർന്ന വ്യക്തിയായി പരിഗണിക്കാന് അനുമതി നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.