
നവിമുംബൈ: മായാവർണക്കാഴ്ചകളൊരുക്കി ഓണം ഒപ്പുലൻസ് നവി മുംബൈയെ ത്രസിപ്പിച്ചപ്പോൾ ഓണം നേരത്തെ എത്തുകയായിരുന്നു. പുലിയുടെ ചായങ്ങൾ തീർത്ത നർത്തകരും ആരെയും ആനന്ദസാഗരത്തിലാറാടിക്കുന്ന ചെണ്ടമേളവും പിന്നെ നടന്നു നീങ്ങുന്ന വേഷവിധാനങ്ങളും നൃത്തനൃത്യങ്ങളും ചേർന്നപ്പോൾ സീവുഡ്‌സ് നഗരത്തിലാകെ ഉത്രാടപ്പൂനിലാവ് പടർന്ന പോലെ.
മഹാനഗരത്തിൽ ഓണത്തിന്‍റെ വരവറിയിച്ച് നെക്സസ് സീവുഡ്‌സിൽ നടന്ന ഓണം ഒപ്പുലൻസ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടുമാണ് ശ്രദ്ധേയമായത്.
സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസ് മാളും കൈകൾ കോർത്ത് നടത്തിയ ഓണം ഒപ്പുലൻസ് മാളിന്‍റെ നടുത്തളത്തിൽ ഭീമൻ പൂക്കളവും അതിനു ചുറ്റും നടന്ന കലാപരിപാടികളും മലയാളികളുടെയും ഇതരഭാഷക്കാരുടെയും ഹൃദയം കവർന്നു.
കുടയും ചൂടി മാവേലി നടന്നു വന്നതിനു പുറമെ നാട്ടിലെ ഓണാഘോഷങ്ങളെ അനുസ്മരിപ്പിക്കുമാറ് നടന്നു നീങ്ങുന്ന നാല് ലക്ഷ്മീദേവി വേഷങ്ങളും മഴുവേന്തിയ പരശുരാമനും കുരുന്ന് വാമനനും മാളിന്‍റെ നടുത്തളത്തിലിറങ്ങിയപ്പോൾ നവി മുംബൈയിൽ ഓണം പിറന്നു.
ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളേയും ആസ്പദമാക്കി ഒരുക്കിയ ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, പുലികളി മവേലിത്തമ്പുരാന്‍റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, ഫ്യൂഷൻ നൃത്തം എന്നിവയാണ് കാണികളുടെ ഹൃദയം കവർന്നത്.
ശ്യാമസുന്ദരകേരകേദാര ഭൂമിയുടെ സാംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തതത്. താലപ്പൊലികളുടെ നിരയുമായാണ് മാവേലിയേയും കൂട്ടരെയും മാളിലേക്ക് സ്വീകരിച്ചാനയിച്ചത്.
റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കിയത് സീവുഡ്സ് സമാജത്തിന്റെ നൂറിൽപ്പരം കലാകാരന്മാരാണ്.
ഇതാദ്യമായാണ് ഓണം ഓപ്പുലൻസിൽ പുലികളിയും ഫ്യൂഷൻ നൃത്തവും ലക്ഷ്മിദേവിമാരും അരങ്ങേറുന്നത്.
മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്സ് മലയാളി സമാജം ഇത് നാലാം തവണയാണ് മെഗാപ്പൂക്കളമൊരുക്കുവാൻ സീവുഡ്സ് നെക്സസ് മാളുമായി കൈകോർക്കുന്നത്.