മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈ കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെ നടത്തിയ പരാമർശത്തിന് മറുപടിയുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷന്‍ ശരത് പവാർ. അലഞ്ഞുതിരിയുന്ന ആത്മാവാണെന്ന് സ്വയം വിശേഷിപ്പിച്ച പവാർ, അത് നിലനിൽക്കുമെന്നും ഒരിക്കലും മോദിയെ വിട്ടുപോകില്ലെന്നും പറഞ്ഞു.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. "രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന് ഭൂരിപക്ഷം നൽകിയില്ല, സർക്കാർ രൂപീകരിക്കുമ്പോൾ അദ്ദേഹം സാധാരണക്കാരുടെ സമ്മതം വാങ്ങിയോ? അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയിൽ നിന്ന് (നിതീഷ് കുമാറിന്‍റെ) സഹായം വാങ്ങി.
അദ്ദേഹം ഒരിക്കലും ഭാരത് അല്ലെങ്കിൽ ഭാരത് സർക്കാർ എന്ന് പറയാറുണ്ടായിരുന്നില്ല, മോദി സർക്കാർ എന്നും മോദി കി ഗ്യാരണ്ടി എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ എൻ ഡി എ സർക്കാർ എന്ന് പറയുന്നത് കേൾക്കുമ്പോൾ നല്ല രസമുണ്ട്,"പവാര്‍ കൂട്ടിച്ചേര്‍ത്തു. "എന്നാൽ ജനങ്ങൾ ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്കൊപ്പമാണെന്ന് തെളിയിച്ചു. അദ്ദേഹം ഇവിടെ വന്ന് ഞാൻ അലഞ്ഞുതിരിയുന്ന ആത്മാവാണെന്ന് പറഞ്ഞു. എന്നാൽ ഈ അലഞ്ഞുതിരിയുന്ന ആത്മാവ് എപ്പോഴും നിലനിൽക്കും. അത് നിങ്ങളെ ഒരിക്കലും വിട്ടുപോകില്ല," പവാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലില്‍ പൂനെയില്‍ ഒരു റാലിയില്‍ സംസാരിക്കുമ്പോഴാണ് മോദി പവാറിനെ 'അലഞ്ഞുതിരിയുന്ന ആത്മാവ്' എന്ന് വിളിക്കുകയും മഹാരാഷ്ട്രയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തത്.. "മഹാരാഷ്ട്രയിൽ അലഞ്ഞുതിരിയുന്ന ആത്മാവ് 45 വർഷം മുമ്പ് സംസ്ഥാനത്തെ അസ്ഥിരതയിലേക്ക് നയിച്ചു. ഇപ്പോൾ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ജോലിയാണ് ഈ വ്യക്തി ചെയ്യുന്നത്." എന്നാണ് മോദി പറഞ്ഞത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിന്‍റെ സാന്നിധ്യത്തിൽ പൂനെയിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി മോദി ഈ പരാമർശം നടത്തിയത്. പവാർ കുടുംബത്തിന്‍റെ അഭിമാനപ്പോരാട്ടത്തിൽ സുനേത്ര ബാരാമതിയിൽ നിന്ന് ശരത് പവാറിന്‍റെ മകളും സിറ്റിംഗ് എം.പിയുമായ സുപ്രിയ സുലെയോട് തോറ്റു.