

ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാറും തിരുവനന്തപുരം മേയർ വി.വി. രാജേഷും.
മുംബൈ: മേയർ വി.വി. രാജേഷിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭ മാറ്റത്തിന്‍റെ പാതയിലാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തം കുമാർ. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി നാലര പതിറ്റാണ്ടുകാലം നഗരത്തെ കൊള്ളയടിച്ച സിപിഎം പരാജയം ഉൾക്കൊള്ളാനാവാതെ സമനില തെറ്റിയ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരസഭയെ വർഷങ്ങളായി സിപിഎം സ്വന്തം ഖജനാവായി ഉപയോഗിക്കുകയായിരുന്നു. ഓഡിറ്റോറിയങ്ങളടക്കം നഗരസഭാ സ്വത്തുക്കളെ സിപിഎം നേതാക്കൾ അധീനതയിൽ വച്ച് വാടക സ്വന്തമായി പിരിച്ചെടുക്കുകയായിരുന്നു. ജനങ്ങളോട് കാട്ടിയ വഞ്ചനയ്ക്കുള്ള മറുപടിയായാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ജനങ്ങൾ ഭരണത്തിലേറ്റിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭരണം നഷ്ടമായത് ഉൾക്കൊള്ളാൻ കഴിയാതെ നഗരസഭാ ഭരണത്തിനെതിരേ സിപിഎം ഒളിഞ്ഞും തെളിഞ്ഞും ഗൂഢ നീക്കങ്ങൾ നടത്തുകയാണ്. കാലങ്ങളായുള്ള അഴിമതി ഭരണത്തിൽ നിന്ന് ആശ്വാസം കിട്ടിയ തിരുവനന്തപുരത്തുകാർ സിപിഎമ്മിന്‍റെ കപട മുഖം വലിച്ചു കീറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാറും തിരുവനന്തപുരം മേയർ വി.വി. രാജേഷും തമ്മിലുള്ള കൂടിക്കാഴ്ചയിൽനിന്ന്.
തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഉത്തം കുമാർ.