

"അവന് കളിക്കാൻ പോകണം"; മകന്‍റെ മരണം അംഗീകരിക്കാതെ ക്രിക്കറ്റ് ബാറ്റുമായി കാത്തിരിക്കുന്ന അമ്മ
മുംബൈ: പതിവു പോലെ സ്കൂൾ വിട്ട് മകൻ വരുമെന്ന വിശ്വാസത്തിൽ അവനു വേണ്ടി ക്രിക്കറ്റ് ബാറ്റും കൈയിൽ വച്ച് കാത്തിരിക്കുന്ന അമ്മ. മകൻ ഇനി ഒരിക്കലും തിരിച്ചു വരിവല്ലെന്ന് ആ അമ്മയോട് പറയാനാകാതെ ഉരുകുകയാണ് ബന്ധുക്കൾ. മുംബൈയിൽ സ്കൂൾ വാനിനു മുകളിൽ മരച്ചില്ല വീണുണ്ടായ അപകടത്തിൽ മരിച്ച വിഹാൻ ശ്രീവാസ്തവിന്‍റെ അമ്മ ജൂഹിയാണ് മകന്‍റെ വേർപാടിനെ അംഗീകരിക്കാനാകാത്ത അവസ്ഥയിൽ തുടരുന്നത്.
അവൻ വരുമ്പോൾ കളിക്കാൻ പോകണമെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ട് കൈയിൽ ക്രിക്കറ്റ് ബാറ്റുമായി കാത്തിരിക്കുകയാണിപ്പോഴും ജൂഹി. അപകടത്തിൽ 11 വയസുള്ള വിഹാൻ മാത്രമാണ് മരിച്ചത്. പരുക്കേറ്റ മറ്റ് നാല് കുട്ടികൾ ചികിത്സയിലാണ്.
ക്രിക്കറ്റർ ആകണമെന്നായിരുന്നു വിഹാന്‍റെ ആഗ്രഹമെന്നും ക്രിക്കറ്റ് പഠിക്കണമെന്ന് അവൻ സ്ഥിരമായി പറയാറുണ്ടെന്നും അയൽക്കാർ പറയുന്നു. വിഹാനായിരുന്നു ജൂലിയുടെ ലോകം. മകൻ പുറത്തു പോകുമ്പോഴെല്ലാം ജൂഹി വിഡിയോ കോൾ ചെയ്ത് അവനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. അപകടസമയത്ത് 13 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.