

ഡോ. നീനാ പ്രസാദ്
മുംബൈ: മുംബൈയിലെ നൃത്തസ്നേഹികൾക്ക് മോഹിനിയാട്ടത്തിന്‍റെ അനുപമ സൗന്ദര്യം പകർന്നു നൽകി ഡോ. നീനാ പ്രസാദിന്‍റെ 'നീനാമോഹനം'. താനെ ഉപവൻ ആംഫി തിയറ്ററിൽ ധ്വനി സ്പേസ് ഓഫ് ഡാൻസ്, ഇപ്റ്റ കേരള മുംബൈ ചാപ്റ്ററുമായി ചേർന്ന് ഒരുക്കിയ അരങ്ങിൽ ഡോ. നീന പ്രസാദും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം അക്ഷരാർഥത്തിൽ കാഴ്ചക്കാരെ പുളകമണിയിച്ച കലാപ്രകടനമായി.
ദേവയാനി ചരിതത്തിന്, സമത്വത്തിന്‍റെയും സമഭാവനയുടെയും അഭാവത്തിൽ സംഭവിക്കുന്ന കാമമോഹങ്ങൾ അഹംബോധവുമായി ചേരുമ്പോൾ സംഭവിക്കുന്നത് എന്ത് എന്ന അന്വേഷണമാക്കി മാറ്റുകയായിരുന്നു നീനാ പ്രസാദിന്‍റെ ‘ദേവയാനി’എന്ന പുതിയ സൃഷ്ടി’. പുരാണങ്ങളിൽ നിന്നുള്ള ദേവയാനിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ നൃത്താവിഷ്‌കാരം ഒരു പെൺകുട്ടിയുടെ വികാരങ്ങളെയും ബാലിശമായ തീരുമാനങ്ങളെയും അതിന്‍റെ അനന്തര ഫലങ്ങളെയും പ്രതിഫലിപ്പിച്ചു. മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്‍റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും അതു സൃഷ്‌ടിക്കുന്ന സങ്കീർണമായ ജീവിത സമസ്യകളും ചേർന്ന പുരാവൃത്തം.
സമ്പൂർണ ദുരന്തത്തിൽ ഒടുങ്ങുന്ന ദേവയാനിയെ അവതരിപ്പിച്ചു കൊണ്ട് തുടങ്ങിയ നൃത്തം, അതിലേക്ക് നയിച്ച കാമമോഹങ്ങളുടെ ഭൂതകാലത്തെ ഭാവപൂർണതയോടെ അരങ്ങിൽ ആടിയപ്പോൾ കാഴ്ചക്കാർ ആ യാത്രയ്ക്കൊപ്പം ഓരോ നിമിഷവും ഒഴുകുന്ന അനുഭവമാണ് ഉണ്ടായത്. പശ്ചാത്തല സംഗീതവും പക്കമേളവും നീനാ മോഹനത്തിന്‍റെ വിജയത്തിന് സവിശേഷമായ പങ്ക് വഹിച്ചു.
കർണ്ണാട്ടിക് സംഗീതജ്ഞൻ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരിയുടെ ശ്രുതി മധുരമായ ആലാപനം ദേവയാനിയുടെ അവസ്ഥാന്തരങ്ങളെ പ്രേക്ഷകരുടെ ഹൃദയത്തിലെത്തിക്കുവാൻ സഹായകമാക്കി. രമേഷ് ബാബു മൃദംഗത്തിലും വയലിനിൽ വിജു എസ് ആനന്ദും ഇടക്കയിൽ കലാമണ്ഡലം അരുൺ ദാസും ചൊല്ലുകളാൽ അശ്വതി കൃഷ്ണ "നീനാ മോഹന"മെന്ന നൃത്തസന്ധ്യക്ക് മിഴിവ് പകർന്നു. സ്മിത അനീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നീന പ്രസാദിന്‍റെ ശിഷ്യ ഡിംപിൾ ഗിരീഷ് നന്ദി പറഞ്ഞു.
സാമൂഹിക പ്രവർത്തകനായ ലയൺ കുമാരൻ നായർ, ശ്രീ നാരായണ മന്ദിര സമിതി ഭാരവാഹികളായ എം.എ. ദാമോദരൻ, മോഹൻദാസ്, ഗിരീഷ് ഗോപാലൻ, കഥകളി കലാകാരി താര വർമ്മ, ഇപ്റ്റയുടെ പ്രവർത്തകരായ വി. സുബ്രഹ്മണ്യൻ, ഷോളി സതികുമാർ, ജി. വിശ്വനാഥൻ, രേണു മണിലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.