

അയോധ്യ രാമക്ഷേത്രം
അയോധ്യ: അയോധ്യ ശ്രീ രാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവിയിലേക്ക് അപേക്ഷ സമർപ്പിച്ചത് ആയിരം പേർ. ക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സിഇഒ പദവിയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 13നാണ് അപേക്ഷ ക്ഷണിച്ചത്. ജൂലൈ 18 വരെ അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ജൂലൈ 19ന് ആരംഭിക്കും. ജൂലൈ 22ന് നടക്കുന്ന ട്രസ്റ്റ് യോഗത്തിൽ നിയമനത്തിൽ തീരുമാനമെടുത്തേക്കും. സിഇഒയെ തെരഞ്ഞെടുക്കുന്നതിനായി മൂന്നംഗ സമിതിയെയും ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്. മുൻ ജഡ്ജി പ്രമോദ് കോഹ്‌ലി, മുൻ ലഫ്റ്റനന്‍റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ട്രസ്റ്റ് അംഗം സുരേഷ് ഹവാർ എന്നിവരാണ് സമിതിയിലുള്ളത്.
അപേക്ഷ നൽകാനുള്ള യോഗ്യതകൾ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
50 മുതൽ 70 വയസു വരെ പ്രായം
മാനേജർ എന്ന നിലയിൽ പൊതു സ്ഥാപനങ്ങളിലോ സംഘടനകളിലോ സർക്കാർ വകുപ്പുകളിലോ കമ്പനികളിലോ 20 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
അഡ്മിനിസ്ട്രേഷൻ, സാമ്പത്തിക കാര്യം, അക്കൗണ്ട്സ്, ഹ്യൂമൻ റിസോഴ്സെസ്, പബ്ലിക് റിലേഷൻസ്, ഐടി, സുരക്ഷാ, നിയമം എന്നിവയിൽ അറിവ്
ശമ്പളവും മറ്റു ആനുകൂല്യങ്ങളും പരസ്പരം സംസാരിച്ച് തീരുമാനിക്കും.
ഉത്തർപ്രദേശിലെ അയോധ്യയിൽ ആയിരിക്കും നിയമനം.
മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തൃപ്തികരമെങ്കിൽ പിന്നീട് കാലാവധി നീട്ടും.
അപേക്ഷകൻ ഹിന്ദു വിശ്വാസിയും ശ്രീരാമ ഭക്തനും ആയിരിക്കണം.
ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ നൈപുണ്യം നിർബന്ധം.