

ന്യൂഡൽഹി: റഷ്യൻ പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ഇനിയും 16 പേരു കൂടി റഷ്യൻ പട്ടാളത്തിൽ തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്.
യുദ്ധത്തിൽ പരുക്കേറ്റ മലയാളി മോസ്കോയിൽ ചികിത്സയിൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതു വരെ 96 പേരെയാണ് തിരിച്ചെത്തിച്ചിരിക്കുന്നത്. റഷ്യയിലുണ്ടായ ഷെല്ലാക്രമണത്തിൽ തൃശൂർ കുട്ടനെല്ലൂർ സ്വദേശിയായ ബിനിൽ ബാബു കൊല്ലപ്പെട്ടിരുന്നു.
ബിനിലിന്‍റെ ബന്ധു കൂടിയായ ജയിൻ കുര്യനും ഷെല്ലാക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. റിക്രൂട്ടിങ് ചതിയിലൂടെയാണ് ഇരുവരും റഷ്യൻ പട്ടാളത്തിലെത്തിയതെന്നാണ് നിഗമനം.