

മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ 15 കാരിക്ക് ബലാത്സംഗ ഭീഷണി
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ 15കാരിക്കെതിരേ ബലാത്സംഗ ഭീഷണി. പരസ്യമായി മാപ്പു പറഞ്ഞ് വിഡിയോ പങ്കുവച്ചിട്ടും തനിക്കെതിരേയുള്ള ആക്രമണം തുടരുകയാണെന്ന് പെൺകുട്ടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയും ഫോൺ കോളുകളിലൂടെയും തനിക്ക് നിരന്തരം ഭീഷണി സന്ദേശം വരികയാണെന്നാണ് പെൺകുട്ടി പറയുന്നത്. തനിക്കെതിരേ എടുത്ത കേസ് പിൻവലിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ വിവാദത്തിൽ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സിജെപി സമരത്തിനിടെയാണ് പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയത്. ഇതിൽ പെൺകുട്ടിക്കെതിരേ നോയ്ഡ പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെ പെൺകുട്ടി പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജന്തർമന്തറിലെത്തിയ താൻ ചുറ്റുമുള്ളവരുടെ സ്വാധീനത്തിലാണ് മുദ്രാവാക്യം വിളിച്ചതെന്നും രാജ്യത്തോടും ജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും പെൺകുട്ടി പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഭവത്തിൽ വിദ്യാർഥികളോട് താൻ ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. തനിക്കെതിരെയും അന്തരിച്ച തന്‍റെ മാതാവിനെതിരെയും ഉപയോഗിച്ച വാക്കുകൾ വേദനിപ്പിച്ചുവെങ്കിലും വിദ്യാർഥികൾക്ക് തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്നാണ് വിഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. അവരെ ശിക്ഷിക്കുന്നതിന് പകരം നേർവഴിക്ക് നടത്താൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.