സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും

രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി നിതീഷ് കുമാർ ഏപ്രിൽ 14ന് രാജി വയ്ക്കുന്ന ഒഴിവിലാണ് ഇത്
 Samrat Chaudhary to be the new Chief Minister of Bihar

സമ്രാട്ട് ചൗധരിയും നിതീഷ് കുമാറും.

Updated on

പറ്റ്ന: വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി ബിഹാർ രാഷ്ട്രീയം. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഏപ്രിൽ 14ന് സ്ഥാനം രാജി വയ്ക്കുമെന്ന് ഏകദേശ ധാരണയായി. രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏപ്രിൽ പത്തിന് അംഗമായി സത്യ പ്രതിജ്ഞ ചെയ്യും. ഇതിന്‍റെ ഭാഗമായി വ്യാഴാഴ്ച അദ്ദേഹം ഡൽഹിയിലെത്തും. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിൻഗാമിയെ നിശ്ചയിക്കുന്നതിനായി ഏപ്രിൽ 13ന് നിർണായക ക്യാബിനറ്റ് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

ദീർഘകാലം ബിഹാർ രാഷ്ട്രീയത്തിന്‍റെ കേന്ദ്ര ബിന്ദുവായിരുന്ന നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്കു മാറുന്നത് ഒരു യുഗത്തിന്‍റെ അവസാനമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയെ തന്‍റെ പിൻഗാമിയായി ഉയർത്തിക്കാട്ടാൻ നിതീഷ് കുമാർ നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

തന്‍റെ രാജിയെ തുടർന്ന് മുഖ്യമന്ത്രി പദം ദീർഘകാലം ഒഴിഞ്ഞു കിടക്കരുത് എന്ന നിർദേശവും അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഏപ്രിൽ 15 ന് പാറ്റ്നയിൽ നടത്താനുള്ള പ്രാഥമിക ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചതായാണ് വിവരം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മികച്ച വിജയത്തിന് ശേഷമുള്ള ഈ അധികാര കൈമാറ്റം സഖ്യത്തിനുള്ളിലെ മുൻകൂർ ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

രാജ്യസഭയിലേക്ക് മാറുന്നതോടെ കേന്ദ്ര രാഷ്ട്രീയത്തിൽ നിതീഷ് കുമാർ കൂടുതൽ സജീവമാകും. എന്നാൽ, അദ്ദേഹത്തിന്‍റെ ആരോഗ്യ പ്രശ്നങ്ങൾക്ക് അണികൾക്ക് ആശങ്കയുമാണ്.

അതേസമയം, സമ്രാട്ട് ചൗധരി ഭരണനേതൃത്വത്തിലേക്കു വരുന്നതോടെ ബിഹാറിൽ ബിജെപിക്ക് നേരിട്ടുള്ള ആധിപത്യം ലഭിക്കുമെന്നും ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com