

അച്ഛൻ ആഡംബര കാർ വാങ്ങി നൽകിയില്ല; 21കാരൻ ജീവനൊടുക്കി
file image
ഹൈദരാബാദ്: അച്ഛൻ ആഡംബര കാർ വാങ്ങി നൽകാഞ്ഞതിനു പിന്നാലെ 21കാരനായ മകൻ ആത്മഹത്യ ചെയ്തതായി തെലങ്കാന പൊലീസ്. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഛാറ്റ്ലാപള്ളി ഗ്രാമത്തിലാണ് സംഭവം. കർഷകനായ പിതാവിനോട് പല വട്ടം മകൻ ആഡംബര കാർ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നു. തന്‍റെ കൈയിൽ അത്രയും പണമില്ലെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് യുവാവ് രക്ഷിതാക്കളെ വെല്ലുവിളിച്ചു കൊണ്ട് വയലിലേക്ക് പോയി വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മേയ് 31ന് മരണത്തിന് കീഴടങ്ങി.
മദ്യത്തിന് അടിമയായതിനെത്തുടർന്ന് പഠനം നിർത്തിയ യുവാവ് കുറച്ച് കാലമായി രക്ഷിതാക്കളുമായി നിരന്തരമായി കലഹിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുതിയ വീടു വയ്ക്കണമെന്നും കാർ വാങ്ങണമെന്നുമായിരുന്നു പ്രധാന ആവശ്യം. രണ്ടേക്കറിൽ കൃഷി ചെയ്താണ് കുടുംബം വരുമാനം കണ്ടെത്തിയത്.
മകൻ ആവശ്യപ്പെട്ട ആഡംബര കാറിനു പകരം മറ്റൊരു സാധാരണ കാർ വാങ്ങിത്തരാമെന്ന് അച്ഛൻ വാഗ്ദാനം നൽകിയിരുന്നെങ്കിലും മകന് അതു സ്വീകാര്യമായിരുന്നില്ല. അന്നു വൈകിട്ടാണ് യുവാവ് വിഷം കഴിച്ചതെന്നും പൊലീസ് പറയുന്നു.