
ലാഹോർ: മുംബൈ ആക്രമണത്തിന്‍റെ ആസൂത്രകനും ലഷ്കർ ഇ തൊയ്ബ ഉപ മേധാവിയുമായ പാക് ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി മരിച്ചു. കടുത്ത പ്രമേഹരോഗിയായ മക്കി ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
ജമാ അത്ത് ഉദ് ദവാ തലവനും കൊടുംഭീകരനുമായ മുഹമ്മദ് ഹഫീസ് സയീദിന്‍റെ ഭാര്യാസഹോദരനാണ് മക്കി. പാക് ഭീകര വിരുദ്ധ സ്ക്വാഡ് രജിസ്റ്റർ ചെയ്ത കേസിൽ ഭീകരപ്രവർത്തനത്തിനു പണം നൽകിയതുമായി ബന്ധപ്പെട്ട് 2020ൽ ആറുമാസം തടവിനു വിധേയനായിരുന്നു. 2023ൽ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ഇയാളുടെ ആസ്തികൾ മരവിപ്പിച്ചു. യാത്രാവിലക്കുമുണ്ടായിരുന്നു.
പാക്കിസ്ഥാന്‍റെ ആശയങ്ങളോടു ചേർന്നു പ്രവർത്തിച്ച ആളായിരുന്നു മക്കിയെന്നു പാക്കിസ്ഥാൻ മുത്താഹിദ മുസ്‌ലിം ലീഗ് പറഞ്ഞു. 166 പേരുടെ മരണത്തിനിടയാക്കിയ 26/11 മുംബൈ ഭീകരാക്രമണം കൂടാതെ 2000 ഡിസംബർ 22ലെ ചെങ്കോട്ട ആക്രമണമുൾപ്പെടെ ഇന്ത്യയിൽ നിരവധി കേസുകൾ നേരിടുന്നുണ്ട് മക്കി.