

പണത്തിന്‍റെ കൂമ്പാരം; ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 28 കോടി രൂപ, പുലരുവോളം എണ്ണി പൊലീസ്|Video
കോൽക്കത്ത: പശ്ചിമബംഗാളിൽ വൻ കള്ളപ്പണ വേട്ട നടത്തി പശ്ചിമ ബംഗാൾ പൊലീസ്. തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ അടുത്ത സഹായിയായ വജ്ര വ്യാപാരിയുടെ മുൻ ഡ്രൈവറുടെ വീട്ടിൽ നിന്ന് 28 കോടി രൂപയുടെ കറൻസി നോട്ടുകളാണ് പിടിച്ചെടുത്തു. ബീർഭൂം സ്വദേശിയായ മിനാർ മണ്ഡലിന്‍റെ വീട്ടിൽ നിന്നാണ് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തത്. മിനാർ അറസ്റ്റിലാണ്. ഇയാളുടെ വീട്ടിൽ നിന്ന് 15 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തു.
ഏകദേശം 21 കോടി രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തിരിക്കുന്നത്. പണം എണ്ണുന്നതിനിടെ അഞ്ചിലധികം നോട്ടെണ്ണൽ മെഷീനുകളാണ് പണം എണ്ണുന്നതിനായി ഉപയോഗിക്കേണ്ടി വന്നത്.
തൃണമൂൽ കോൺഗ്രസ് നേതാവ് അനുഭ്രത മണ്ഡലിന്‍റെ അടുത്ത സഹായിയായ വ്യാപാരി തുളു മണ്ഡലിന്‍റെ ഡ്രൈവറായിരുന്നു മിനാൽ. തന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവു സ്വർണവുമെല്ലാം തുളു മണ്ഡലിന്‍റേതാണെന്ന് മിനാർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബുധനാഴ്ച ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു. ഒരു രാത്രി മുഴുവൻ ഇരുന്നാണ് ഉദ്യോഗസ്ഥർ പണം എണ്ണി തിട്ടപ്പെടുത്തിയത്. ഇത്രയും അധികം പണം എങ്ങനെയാണ് മിനാറിന്‍റെ കൈയിൽ എത്തിയതെന്നുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.