ശ്രീനഗർ: ശ്രീനഗറിൽ പൊലീസുകാരനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 3 ഹൈബ്രിഡ് ഭീകരർ പിടിയിൽ. ഡിസംബർ 9നാണ് പൊലീസ് കോൺസ്റ്റബിൾ മുഹമ്മദ് ഹഫീസ് ചാക്കിനെതിരേ ആക്രമണമുണ്ടായത്. ആറു തവണയാണ് ഭീകരർ പൊലീസുകാരനെതിരേ വെടിയുതിർത്തത്. മൂന്നു വെടിയുണ്ടകൾ അദ്ദേഹത്തിന്‍റെ ദേഹത്തു കൊണ്ടിരുന്നു. പ്രദേശത്ത് പൊലീസുകാരനായി ജോലി ചെയ്തിരുന്ന മല്ല ഇംതിയാസ് ഖാണ്ടേ, മെഹ്നാൻ ഖാൻ എന്നിവരെ റിക്രൂട്ട് ചെയ്തിരുന്നു. ഇവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആക്രമണത്തിനായി ഉപയോഗിച്ച പിസ്റ്റൺ ഖാണ്ടേയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു പിസ്റ്റൾ ഖാന്‍റെ കൈവശം നിന്നും കണ്ടെത്തി. മൂവരും അനേകം പേരെ കൊലപ്പെടുത്താൻ ലക്ഷ്യം വച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ആരൊക്കെയാണെന്നു കണ്ടെത്തുന്നതിൽ പൊലീസ് വിജയിച്ചുവെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്റഅറർ ജനറൽ ആർ.ആർ. സ്വെയിൻ പറഞ്ഞു. ആക്രമണത്തിൽ പങ്കാളികളാകുകയും അതിനു ശേഷം പ്രദേശത്ത് നിന്ന് പിന്മാറി ആയുധങ്ങൾ ഒപ്പമുള്ളവരെ തിരികെയേൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നവരെയാണ് ഹൈബ്രിഡ് ഭീകരർ എന്നു പറയുന്നത്.
പാകിസ്ഥാനിലെ ഭീകരസംഘത്തിന്‍റെ നേതാവായ ഹംസ ബുർഹാൻ എന്നറിയപ്പെടുന്ന അർജുമണ്ടുമായി ബന്ധമുള്ള ഡാനിഷ് അഹമ്മദ് മല്ലയെന്നയാളാണ് ആക്രമണം ആസൂത്രണം ചെയ്തത്.