ജോര്‍ജിയ: അമെരിക്കയിലെ ജോര്‍ജിയയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വിദ്യാർഥികള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. അല്‍ഫാരെറ്റ ഹൈസ്കൂളിലും ജോര്‍ജിയ സര്‍വകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു പേരും 18 വയസ് പ്രായമുള്ളവരാണ്. അല്‍ഫാരെറ്റ ഹൈസ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥിയായ ആര്യന്‍ ജോഷി, ജോര്‍ജിയ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീയ അവസരള, അന്‍വി ശര്‍മ എന്നിവരാണ് മരിച്ചത്. ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും റിത്വക് സോമേപള്ളി, അല്‍ഫാരെറ്റ ഹൈസ്കൂളിലെ സീനിയര്‍ വിദ്യാർഥിയായ മുഹമ്മദ് ലിയാക്കത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഈ മാസം 14ന് ജോര്‍ജിയയിലെ അല്‍ഫാരെറ്റയില്‍ മാക്സ്വെല്‍ റോഡിന് സമീപത്തായിരുന്നു അപകടം. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ആര്യന്‍ ജോഷി, ശ്രീയ അവസരള എന്നിവര്‍ സംഭവസ്ഥലത്തും, അന്‍വി ശര്‍മ നോര്‍ത്ത് ഫുള്‍ട്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.