

അമിത് ഷാ
file photo
ന്യൂഡൽഹി: വരാനിരിക്കുന്ന വെള്ളപ്പൊക്കവും ഉഷ്ണതരംഗ സാഹചര്യങ്ങളും നേരിടുന്നതിനുള്ള രാജ്യത്തിന്‍റെ തയാറെടുപ്പ് സമഗ്രമായി അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ ഞായറാഴ്ച ഡൽഹിയിൽ ഒരു നിർണായക ഉന്നതതല യോഗം വിളിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്‍റ് ദുരന്തനിവാരണത്തിൽ മുൻകൈയെടുക്കുന്നതും നിർണായകവുമായ മുഴുവൻ ഗവൺമെന്‍റിന്‍റെയും മുഴുവൻ സമൂഹത്തിന്‍റെയും സമീപനത്തിന്‍റെ വെളിച്ചത്തിൽ ഈ യോഗം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയം സമീപ വർഷങ്ങളിൽ രാജ്യത്തിന്‍റെ ദുരന്ത നിവാരണ ചട്ടക്കൂടിനെ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനം, ദേശീയ ദുരന്ത നാവാരണ സേനയുടെ (എൻഡിആർഎഫ്) വൻതോതിലുള്ള ശക്തിപ്പെടുത്തൽ, പ്രകൃതി ദുരന്തങ്ങളിൽ "സീറോ കാഷ്വാലിറ്റി' സമീപനത്തിൽ സ്ഥിരമായ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുൻകൈയെടുത്തുള്ള ഭരണം, പൗര കേന്ദ്രീകൃത ദുരന്തനിവാരണം, ദുരന്ത പ്രതിരോധശേഷിയുള്ള ഇന്ത്യ കെട്ടിപ്പടുക്കൽ എന്നിവയിലുള്ള മോദി സർക്കാരിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ ഉന്നതതല അവലോകനം പ്രതിഫലിപ്പിക്കുന്നത്.
യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി കേന്ദ്ര സർക്കാർ ഏജൻസികളുടെ സന്നദ്ധത വിലയിരുത്തും. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, വിഭവ വിന്യാസം, ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവ അവലോകനം ചെയ്യും. ജീവഹാനി ഒഴിവാക്കുന്നതിനും സ്വത്തുക്കൾക്ക് ഏറ്റവും കുറഞ്ഞ നാശനഷ്ടം ഉറപ്പാക്കുന്നതിനും ഇതു സഹായിക്കും.
രാജ്യത്തുടനീളം സ്വീകരിച്ചുവരുന്ന ദീർഘകാല വെള്ളപ്പൊക്ക ലഘൂകരണ നടപടികളുടെ പുരോഗതി അമിത് ഷാ അവലോകനം ചെയ്യും. നിർണായകമായ അടിസ്ഥാന സൗകര്യ പദ്ധതികളുടെ സംരക്ഷണം, നദീ മാനെജ്‌മെന്‍റ് സംരംഭങ്ങൾ, പ്രവചനത്തിലെ ശാസ്ത്രീയ പുരോഗതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ അവലോകന യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ നടത്തിപ്പ്, ഉത്തരവാദിത്തം ഉറപ്പാക്കൽ, പ്രവർത്തനങ്ങളുടെ ഏകോപിത നിർവഹണം ത്വരിതപ്പെടുത്തൽ എന്നിവയും അദ്ദേഹം വിലയിരുത്തും.
യോഗത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ:
* നൂതന സാങ്കേതികവിദ്യയിലൂടെയും തത്സമയ ഡാറ്റ സംയോജനത്തിലൂടെയും വെള്ളപ്പൊക്ക പ്രവചനവും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും ശക്തിപ്പെടുത്തുക.
* ഒരേസമയം ഉണ്ടാകുന്ന ദുരന്തങ്ങളെ, പ്രത്യേകിച്ച് വെള്ളപ്പൊക്കത്തിന്‍റെയും ഉഷ്ണതരംഗത്തിന്‍റെയും വെല്ലുവിളികളെ നേരിടുന്നതിനുള്ള തയാറെടുപ്പ് വർധിപ്പിക്കുക.
* ജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടം തടയുന്നതിനുള്ള സമൂഹ അവബോധവും പ്രതിരോധശേഷി വർധിപ്പിക്കൽ പരിപാടികളും.
* അവശ്യ ദുരിതാശ്വാസ സാമഗ്രികളുടെ മതിയായ സ്റ്റോക്കും മെഡിക്കൽ സൗകര്യങ്ങളുടെ തയാറെടുപ്പും ഉറപ്പാക്കുക.