

ചിപ്സ് കഴിക്കുന്നതിനിടെ കളിപ്പാട്ടം വിഴുങ്ങി; നാല് വയസുകാരൻ മരിച്ചു
ഭുവനേശ്വർ: ചിപ്സ് പാക്കറ്റിലുണ്ടായിരുന്ന ചെറിയ കളിപ്പാട്ടം വിഴുങ്ങിയ നാല് വയസുകാരൻ മരിച്ചു. ഒഡീശയിലെ കാണ്ഡമൽ ജില്ലയിലെ മുസുമഹപാഡ ഗ്രാമത്തിലാണ് സംഭവം. രജിത് പ്രധാന്‍റെ മകൻ ബിഗിൽ പ്രധാനാണ് മരിച്ചത്. കുട്ടി കഴിച്ചു കൊണ്ടിരുന്ന ചിപ്സിന്‍റെ പാക്കറ്റിൽ ചെറിയ തോക്കുപോലുള്ള കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നു. രക്ഷിതാക്കളുടെ കണ്ണു തെറ്റിയപ്പോൾ കുട്ടി കളിപ്പാട്ടം വിഴുങ്ങുകയായിരുന്നുവെന്നും കരച്ചിൽ കേട്ട് ഓടിയെത്തിയ രക്ഷിതാക്കൾ കളിപ്പാട്ടം നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും ബന്ധുക്കൾ പറയുന്നു.
കുട്ടിയുടെ അവസ്ഥ മോശമായതോടെ ഉടൻ തന്നെ ദരിങ്ബാദിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ (സിഎച്ച്സി)എത്തിക്കാൻ ശ്രമിച്ചു. ഗ്രാമത്തിൽ നിന്ന് 30 കിലോമീറ്റർ ദൂരെയാണ് കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ എന്നത് പ്രതിസന്ധിയായി.
സെന്‍ററിലെത്തിയപ്പോഴേക്കും കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. ചെറു കളിപ്പാട്ടം കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണത്തിന് കാരണമായതെന്ന് സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. ജകേഷ് സമന്തരായ് പറയുന്നു.