നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്തത് 50 കോടി; സ്വിറ്റ്സർലാൻഡിൽ ടൂർ പോയ ഇന്ത്യൻ ദമ്പതികളെ കാണാതായി

60ലധികം പേരിൽ നിന്ന് പിരിച്ചെടുത്തത് 50 കോടി
Couple from Hyderabad missing in Switzerland

സ്വിറ്റ്സർലാൻഡിൽ കാണാതായ ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾ

Updated on

ഹൈദരാബാദ്: സ്വിറ്റ്സർലാൻഡിൽ വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളായ ബിസിനസുകാരനെയും ഭാര്യയെയും കാണാതായി. മൂന്നാഴ്ച മുൻപാണ് ഇവർ യാത്ര പോയത്. അതേസമയം നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത് ഇവർ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് പൊലീസിന്‍റെ സംശയം.

ബിസിനസുകാരനായ പബ്ബ ചന്ദ്രശേഖർ (51), വീട്ടമ്മയായ ഭാര്യ സ്വപ്ന (42) എന്നിവരെയാണ് കാണാതായത്. ജൂൺ 22നാണ് ഇവർ സ്വിറ്റ്സർലാൻഡിലേക്ക് യാത്ര പോയത്. തുടക്കത്തിൽ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ജൂലൈ എട്ടിനുശേഷം ഒരു വിവരവും ലഭിക്കാതെ വന്നു. ഇതോടെ ബന്ധുക്കൾ പലതവണ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ദമ്പതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ഛ് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയറായ ദമ്പതികളുടെ മകൾ ശ്രേയ (23) പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ യാത്രാ രേഖകളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്തും വ്യക്തിഗത-ബിസിനസ് ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയും 60ലധികം പേരില്‍ നിന്ന് ചന്ദ്രശേഖറും ഭാര്യയും ചേര്‍ന്ന് ഏകദേശം 50 കോടി രൂപ പിരിച്ചെടുത്തു എന്ന ആരോപണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ഇതുസംബന്ധിച്ച് പൊലീസിന് ഔദ്യോഗികമായി ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com