
മൂന്നാമതും കുഞ്ഞുണ്ടായാൽ അമ്മയ്ക്ക് 50,000 രൂപ സമ്മാനം; ആൺകുഞ്ഞാണെങ്കിൽ പശുവിനെയും നൽകും
വിശാഖപട്ടണം: മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വീതം നൽകുമെന്ന് വിജയനഗർ എംപി കാളിസെട്ടി അപ്പല നായിഡു. ആൺകുഞ്ഞിനെ പ്രസവിച്ചാൽ ഒരു പശുവിനെയും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്വന്തം ശമ്പളത്തിൽ നിന്നാകും ഇൻസെന്‍റീവ്. അപ്പലയുടെ വാഗ്ദാനത്തെ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു അഭിനന്ദിച്ചു. ടിഡിപി നേതാക്കളും പ്രവർത്തകരും ഈ വാഗ്ദാനം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിജയനഗർ രാജീവ് സ്പോർട്സ് സമുച്ചയത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച യോഗത്തിലായിരുന്നു എംപിയുടെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം ഡൽഹി സന്ദർശിച്ച ചന്ദ്രബാബു നായിഡു ദക്ഷിണേന്ത്യയിലെ ജനസംഖ്യ കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
2047നു ശേഷം ആന്ധ്ര പ്രദേശിൽ യുവാക്കളെക്കാൾ കൂടുതൽ പ്രായമായവർ ഉണ്ടാകും. ജപ്പാനിലും ചൈനയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഇക്കാര്യം ഇതിനകം സംഭവിച്ചു. കൂടുതൽ കുട്ടികളുണ്ടാവുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്വം കൂടിയാണെന്നും നായിഡു പറഞ്ഞിരുന്നു.
പ്രസവസമയത്ത് കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ എല്ലാ വനിതാ ജീവനക്കാർക്കും പ്രസവാവധി അനുവദിക്കുമെന്നും നായിഡു ഉറപ്പ് നൽകിയിട്ടുണ്ട്.