

അഭിജീത് ദിപ്കെ
മുംബൈ: ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ ക്ഷണം ലഭിച്ചുവെന്നും എന്നാൽ നിരസിച്ചുവെന്നും വെളിപ്പെടുത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർ മന്തറിൽ വിദ്യാർഥികൾ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ബിജെപി നേതാക്കൾ തന്നെ സമീപിച്ചത്. ക്ഷണം നിരസിച്ചപ്പോൾ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും അഭിജീത് പറയുന്നു. ഞങ്ങൾക്കൊപ്പം ചേരുക, അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി.
പക്ഷേ എന്ത് വാഗ്ദാനങ്ങൾ ലഭിച്ചാലും ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും അഭിജീത് പറയുന്നു. സിജെപിക്ക് വിദേശ ധനസഹായം ലഭിച്ചിരുന്നുവെന്ന ആരോപണത്തിലും അഭിജീത് പ്രതികരിച്ചു. അത്തരത്തിൽ വിദേശ പണം എത്തിയിട്ടുണ്ടെങ്കിൽ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷാ പരാജയമാണെന്നല്ലേ അർഥം. അങ്ങനെയെങ്കിൽ അദ്ദേഹം രാജി വയ്ക്കേണ്ടതല്ലേ എന്നും അഭിജീത് ചോദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കൊച്ചു മകനാകാനുള്ള പ്രായമേ എനിക്കുള്ളൂ. 30 വയസുള്ള ഒരാൾക്ക് എത്രത്തോളം ഭീഷണികളാണ് അവർ ഉയർത്തുന്നത്.
പൊലീസ് രാജ്യത്തിനു വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, ഒരിക്കലും രാഷ്‌ട്രീയ പാർട്ടികൾക്കു വേണ്ടിയല്ല. അവർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണം. ബിജെപിയുടെ നിർദേശം അനുസരിച്ച് പ്രവർക്കിക്കാനാണെങ്കിൽ അവർ കാക്കി യൂണിഫോം ഊരിക്കളഞ്ഞിട്ട് ബിജെപി ഓഫിസിനു മുൻപിൽ കാവൽ നിൽക്കട്ടേയെന്നും അഭിജീത് പറഞ്ഞു.