

ഗൗതം അദാനി
ന്യൂഡൽഹി: രാജ്യത്തു വമ്പൻ നിക്ഷേപപദ്ധതിയിലൂടെ വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി എന്‍റർപ്രൈസസ് ലക്ഷ്യമിടുന്നു. ഇതിനായി 11 ബില്യൺ ഡോളറിന്‍റെ നിക്ഷേപം കൂടി അദാനി ഗ്രൂപ്പ് നടത്തും. കേന്ദ്ര സർക്കാർ സ്വകാര്യ പങ്കാളികൾക്ക് പാട്ടത്തിനു നൽകാൻ തയാറെടുക്കുന്ന 11 വിമാനത്താവളങ്ങൾക്കായി ലേലം വിളിക്കാനും അദാനി ഗ്രൂപ്പ് തയാറെടുക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കേന്ദ്ര ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് ദീർഘകാല കരാറുകളിൽ പാട്ടത്തിന് നൽകുകയാണ്. രാജ്യത്തുടനീളം നഗരങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉഡാൻ പദ്ധതിയിൽ പുതിയ വിമാനത്താവളങ്ങൾ നിർമിക്കാനും മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനും സർക്കാർ പ്രോത്സാഹനം നൽകുന്നു.
രാജ്യത്തു 163 വിമാനത്താവളങ്ങളാണുള്ളത്. 2047ഓടെ രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം 350- 400 വരെയാക്കി ഉയർത്താനാണ് സർക്കാർ ലക്ഷ്യം. ഈ വർഷം ആദ്യം, അമൃതസർ, വാരാണസി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ഉൾപ്പെടെ 11 വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാനുള്ള പദ്ധതികൾ അധികൃതർ പ്രഖ്യാപിച്ചിരുന്നു. അവയുടെ ലേലത്തിൽ പങ്കെടുക്കുമെന്ന് അദാനി എന്‍റർപ്രൈസസ് വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ അദാനി ഇതിനകം ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്റർ ആണ്. തിരുവനന്തപുരം അടക്കം ഏഴ് വിമാനത്താവളങ്ങൾ ഇവർ കൈകാര്യം ചെയ്യുന്നു. ഈ മാസം മുംബൈയ്ക്ക് സമീപമുള്ള പുതിയ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനും പദ്ധതിയിടുന്നു. ഇത് പൂർണമായും അദാനി എന്‍റർപ്രൈസസ് നിർമിച്ച ആദ്യത്തെ വിമാനത്താവളമാണ്.