

വിമാനം മാറിപ്പോയി, അറിഞ്ഞത് ചൈനയിലെത്തിയപ്പോൾ, കാനഡയിലേക്ക് പോയ വിമാനം തിരികെ വിളിച്ച് എയർ ഇന്ത്യ
Representative image
ന്യൂഡൽഹി: അനുമതിയില്ലാത്ത വിമാനത്തിൽ യാത്രികരെ കാനഡയിലേക്ക് അയച്ചതിനെ തുടർന്ന് വിമാനം തിരികെ വിളിച്ച് എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പോയ വിമാനമാണ് തിരിച്ചുവിളിച്ചത്. അബദ്ധത്തിൽ കാനഡയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത വിമാനമാണ് സർവീസിനായി തെരഞ്ഞെടുത്തത്. ഡൽഹിയിൽ നിന്ന് പറന്നുയർന്ന വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ വെച്ചാണ് തിരിച്ചുവിളിച്ചത്.
കാനഡയിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എൽആർ വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എൽആർ വിമാനത്തെയാണ് വ്യാഴാഴ്ച എയർ ഇന്ത്യ യാത്രക്കാരുമായി വാൻകൂവറിലേക്ക് അയച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കൻ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാൻകൂവറിലേക്ക് പോയത്. വിമാനം നാല് മണിക്കൂറിലധികം പറന്ന് ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിങിന് അടുത്തെത്തിയപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം അധികൃതർ തിരിച്ചറിഞ്ഞത്.വ്യാഴാഴ്ച രാവിലെ 11:34ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7:19നാണ് തിരികെ ലാൻഡ് ചെയ്യുകയായിരുന്നു.
ഗുരുതരമായ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയർഇന്ത്യ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകും. യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തുകയും ഇന്ന് രാവിലെ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയക്കുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.