

എയർ ഇന്ത്യ വിമാനം
ന്യൂഡൽഹി: ലണ്ടനിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ഏഴ് മണിക്കൂർ യാത്രയ്ക്ക് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഈ ആഴ്ചയിൽ രണ്ടാം തവണയാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം പാതിവഴിയിൽവെച്ച് യൂടേൺ അടിക്കുന്നത്.
എയർ ഇന്ത്യയുടെ എ 350 എയർക്രാഫ്റ്റ് രാവിലെ 6.13നാണ് ഡൽഹിയിൽ നിന്ന് പറന്നുയർന്നത്. 3,300 കിലോമീറ്റർ ദൂരം സഞ്ചരിച്ച് സൗദി അറേബ്യയുടെ വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് വിമാനം തിരിച്ചുവിളിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ ഇത്ര ദൂരം സഞ്ചരിച്ച വിമാനത്തെ തിരിച്ചുവിളിക്കാനുള്ള കാരണം എന്താണെന്ന് എയർഇന്ത്യ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ വിമാനത്തിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്നാണ് തിരിച്ചിറക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഭക്ഷണവുമെല്ലാം ഒരുക്കി നൽകിയതായി വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് കാനഡയിലേക്കുള്ള മറ്റൊരു വിമാനവും എയർ ഇന്ത്യ തിരിച്ചിറക്കിയിരുന്നു. ചൈനയുടെ വ്യോമാതിർത്തിയിൽ എത്തിയതിനു പിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്.