

വിമാനയാത്രയ്ക്ക് ചെലവേറും; ടിക്കറ്റ് നിരക്ക് കൂട്ടാൻ ഒരുങ്ങി വിമാന കമ്പനികൾ
file image
ന്യൂഡൽഹി: രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വർധനവിന് സാധ്യതയെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്‍റെ ഊർജ ക്ഷാമത്തിന്‍റെയും സാഹചര്യത്തിൽ പ്രവർത്തന ചെലവ് വർധിച്ചതും, ആഭ്യന്തര യാത്രാടിക്കറ്റുകൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന ഉയർന്ന പരിധി പിൻവലിച്ചതുമാണ് നിരക്ക് വർധനവിന് കളമൊരുക്കുക.
പരിധി ഒഴിവാക്കിയതോടെ ഇനി വിമാനക്കമ്പനികൾക്ക് നിരക്ക് തീരുമാനിക്കാം. ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഡിസംബറിൽ കേന്ദ്രസർക്കാർ ആഭ്യന്തര വിമാന യാത്രക്ക് പരമാവധി ടിക്കറ്റ് നിരക്ക് 18,000 രൂപയായി നിശ്ചയിച്ചിരുന്നു. ഇതിൽ കൂടുതൽ തുക ഈടാക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഈ നിയന്ത്രണമാണ് പിൻവലിച്ചിരിക്കുന്നത്.
അതേസമയം അനിയന്ത്രിതമായി ചാർജ് കൂട്ടിയാൽ വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്ന് ഉത്തരവിൽ പറയുന്നു. വിമാനഇന്ധനത്തിന്‍റെ വില ഏപ്രിൽ ഒന്ന് മുതൽ പരിഷ്കരിക്കുമെന്നും ഈ വർഷം വലിയ വർധനവ് ഉണ്ടാകുമെന്നും വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു. അവധിക്കാലത്തെ യാത്രക്കാരുടെ വർധനവ്, ഉയർന്ന ഇന്ധന ചെലവ്, വിമാനങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് ആഭ്യന്തര നിരക്കുകൾ ഉയരുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആഭ്യന്തര വിമാനടിക്കറ്റുകളിൽ അഞ്ച് മുതൽ 10 ശതമാനം വരെ വർധനവിന് സാധ്യതയുണ്ട്. ഹ്രസ്വദൂര അന്താരാഷ്ട്ര റൂട്ടുകളിൽ ഇത് 20 മുതൽ 30 ശതമാനം വരെ വർധിക്കാനും സാധ്യതയുണ്ട്.