
കാണാതായ ഭാര്യ താജ്മഹലിനരികിൽ മറ്റൊരാൾക്കൊപ്പം! പരാതിയുമായി അലിഗഡ് സ്വദേശി
അലിഗഡ്: അഞ്ച് ദിവസം മുൻപ് കാണാതായ ഭാര്യയെ ആഗ്രയിലെ താജ്‌മഹലിനു മുന്നിൽ മറ്റൊരാൾക്കൊപ്പം കണ്ടതായി അലിഗഡ് സ്വദേശിയുടെ പരാതി. വാട്സാപ്പിൽ പങ്കു വച്ച വിഡിയോയാണ് തുമ്പായി മാറിയിരിക്കുന്നത്. 40കാരനായ ഷകീർ ആണ് ഭാര്യ അൻജുമിനെ കാണാതായതായി പരാതി നൽകിയിരിക്കുന്നത്. ഏപ്രിൽ 15ന് സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനായി പോയിരുന്ന ഷകീർ തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന ഭാര്യയെയും നാലു മക്കളെയും കാണാനുമില്ലായിരുന്നു.
ഷകീർ ഇല്ലാത്ത സമയത്ത് വീട്ടിൽ നിന്ന് പണവും സ്വർണവുമായി ഭാര്യ കടന്നു കളഞ്ഞതായി അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി ഏപ്രിൽ 18ന് ഷകീർ പരാതി നൽകി. കുറച്ചു ദിവസങ്ങളായി അൻജുമിനു വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്. അതിനിടെയാണ് ഷകീറിന്‍റെ ബന്ധുക്കളിലൊരാൾ അൻജും പങ്കു വച്ച വാട്സാപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഷകീറിനോട് പറഞ്ഞത്.
മറ്റൊരാളോടൊപ്പം താജ്മഹലിനരികിൽ നിൽക്കുന്ന വീഡിയോയാണ് പങ്കു വച്ചിരുന്നത്. ഷകീർ ജോലി ചെയ്തിരുന്ന പ്രദേശത്തുള്ള വ്യക്തിയാണ് വിഡിയോയിലുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരെയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.