

കൊണ്ട സുരേഖ, സുസ്മിത, രേവന്ത് റെഡ്ഡി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ശപിച്ച് കൊണ്ട സുരേഖയുടെ മകൾ കൊണ്ട സുസ്മിത. രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയിലെ വനം വകുപ്പ് മന്ത്രിയായിരുന്നു കൊണ്ട സുരേഖ. എന്നാൽ മകൾ സുസ്മിത നിരന്തരമായി തെലങ്കാന കോൺഗ്രസ് പാർട്ടി നേതാക്കൾക്കെതിരേ വിമർശനങ്ങൾ ഉന്നയിച്ചതിന്‍റെ പേരിൽ കൊണ്ട സുരേഖയെ രേവന്ത് റെഡ്ഡി മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്തു. സുരേഖയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ വിവരം ഗവർണർ ശിവ് പ്രതാപ് ശുക്ലയെയും അറിയിച്ചിട്ടുണ്ട്.
പാർട്ടിക്കെതിരേയല്ല സംസാരിച്ചതെന്നും വ്യക്തികൾക്കെതിരേ വ്യക്തിപരമായാണ് സംസാരിച്ചതെന്നും കൊണ്ട സുസ്മിത പറയുന്നു. എന്നാൽ അതിന്‍റെ പേരിൽ തന്‍റെ അമ്മയോട് ചെയ്തത് അനീതിയാണെന്നും അമ്മയോട് ഇത്തരത്തിൽ ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്നും സുസ്മിത പറയുന്നു. എന്തു തന്നെയായാലും അമ്മയ്ക്കൊപ്പം നിൽക്കുമെന്നും അവരെ നിശബ്ദയാക്കാൻ സാധിക്കില്ലെന്നും രേവന്ത് റെഡ്ഡിയെ താൻ ശപിക്കുകയാണെന്നുമാണ് സുസ്മിത പറയുന്നത്.
രേവന്ത് റെഡ്ഡി കണ്ണായ സ്ഥലം തന്‍റെ സഹോദരന്‍റെ പേരിലുള്ള കടലാസ് കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് നൽകിയെന്നാണ് സുസ്മിത ആരോപിച്ചിരുന്നത്. സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ജി ചിന്ന റെഡ്ഡിയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചിന്ന റെഡ്ഡിയുടെ നിയമനം റദ്ദാക്കാനവും രേവന്ത് റെഡ്ഡി ഉത്തരവിട്ടിട്ടുണ്ട്.
മകളുടെ പ്രസ്താവകളിൽ കൊണ്ട സുരേഖ ഇടപെട്ടിരുന്നില്ല. മകൾ പറയുന്നതിന് താൻ ഉത്തരവാദി അല്ലെന്നായിരുന്നു സുരേഖയുടെ വാദം. എന്നാൽ പാർട്ടി എംഎൽഎ മാർ സമ്മർദം ചെലുത്തിയതോടെയാണ് സുരേഖയെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്തത്.