
ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിൽ പങ്കെടുത്തിരുന്ന ഒരു കർഷകൻ കൂടി മരിച്ചു. ബാത്തിൻഡ ജില്ലയിലെ 62 വയസുള്ള ദർശൻ സിങ്ങാണ് മരണപ്പെട്ടത്. ഇതോടെ ദില്ലി ചലോ മാർച്ചിനിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം 4 ആയി. സമരഭൂമിയിലുണ്ടായിരുന്ന ദർശൻ സിങ്ങ് വ്യാഴാഴ്ച രാത്രി 11 മണിയോടെ ബോധം കെട്ടു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് വ്യക്തമായതോടെ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിൽ എത്തിച്ചു.
പക്ഷേ കർഷകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. 9 ഏക്കറോളം കൃഷി ഭൂമിയുള്ള ദർശന് സിങ് കനത്ത കടബാധ്യതയിലായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ബന്ധുക്കൾ വെളിപ്പെടുത്തി.
അതിർത്തിയിൽ മരണപ്പെടുന്ന കർഷകർക്ക് ധനസഹായം നൽകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാന പൊലീസുമായുണ്ടായ സംഘർഷത്തിനിടെ യുവ കർഷകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.