
പുതിയ 200 ഹെലികോപ്റ്ററുകൾ വാങ്ങും; പതിറ്റാണ്ട് പഴക്കമുള്ള കോപ്റ്ററുകൾ മാറ്റാൻ കര, വ്യോമ സേനകൾ
ന്യൂഡൽഹി: പഴയ ചീറ്റ, ചേതക് ഹെലികോപ്റ്ററുകൾക്ക് പകരം 200 ലൈറ്റ് ഹെലികോപ്റ്ററുകൾ വാങ്ങാനൊരുങ്ങി ഇന്ത്യയുടെ കര, വ്യോമ സേനകൾ. ഇതിൽ 120 എണ്ണം കരസേനയ്ക്കും 80 എണ്ണം വ്യോമസേനയ്ക്കുമായിരിക്കും. നിലവിൽ ഇന്ത്യയുടെ കൈവശമുള്ള ചീറ്റ, ചേതക് ഹെലികോപ്റ്ററുകളിലെ സാങ്കേതിക വിദ്യ ഏറെ പഴക്കമുള്ളതാണ്. സുരക്ഷാ കരുതലുകൾ ഉൾപ്പെടെ പഴകിയതിനാൽ കോപ്റ്ററുകൾ തകരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിനാലാണ് പുതിയ കോപ്റ്ററുകൾ വാങ്ങാനുള്ള തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച നടപടികൾക്ക് കരസേന തുടക്കമിട്ടിട്ടുണ്ട്. റികണൈസൻസ്, സർവൈലൻസ് ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്.
പുതിയ ഹെലികോപ്റ്ററുകൾ അതിർത്തിയിലെ പട്രോളിങ്, ദ്രുതഗതിയിലുള്ള സൈനിക വിന്യാസം, രക്ഷാപ്രവർത്തനം, മെഡിക്കൽ ഇവാക്വേഷൻ എന്നിവയ്ക്കായി ഉപയോഗിക്കാമെന്നാണ് സേന പ്രതീക്ഷിക്കുന്നത്.
രാത്രിയിലും പകലും ഒരു പോലെ പ്രവർത്തന സജ്ജമായവയായിരിക്കും വാങ്ങുക. ഒപ്പം മികച്ച സുരക്ഷാ മുൻകരുതലും ആക്രമണ പ്രതിരോധവും ഉറപ്പാക്കും. 1960കളിൽ ഇറങ്ങിയ ചീറ്റ, ചേതക് കോപ്റ്ററുകൾ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. 2027 മുതൽ സേനയിൽ നിന്ന് പൂർണമായും പഴയ കോപ്റ്റർ മാറ്റാനാണ് നീക്കം.