ധർ: മധ്യപ്രദേശിൽ ധർ ജില്ലയിലെ ഭോജ്‌ശാല- കമാൽ മൗല മോസ്ക് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ (എഎസ്ഐ) ശാസ്ത്രീയ പരിശോധന തുടങ്ങി. ജില്ലാ അധികൃതരുടെയും പൊലീസിന്‍റെയും കാവലിലാണു പരിശോധന. 15 ഉദ്യോഗസ്ഥർ സർവെയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ച വരെയാണു പരിശോധന നടന്നതെന്ന് ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്ന പരാതിക്കാരൻ ആശിഷ് ഗോയൽ പറഞ്ഞു.
കഴിഞ്ഞ 11നാണ് ഭോജ്‌ശാല സമുച്ചയത്തിൽ പരിശോധനയ്ക്ക് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്. മധ്യകാലഘട്ടത്തിലെ സമുച്ചയം സരസ്വതീ ദേവിയുടെ ക്ഷേത്രമാണെന്ന് ഹിന്ദുക്കളും കമാൽ മൗല പള്ളിയാണെന്ന് മുസ്‌ലിംകളും പറയുന്നു.
ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്കു പൂജ നടത്താനും വെള്ളിയാഴ്ചകളിൽ മുസ്‌ലിംകൾക്കു പ്രാർഥന നടത്താനും ഇപ്പോൾ അനുമതിയുണ്ട്.