അസമിലെ പ്രളയക്കെടുതി; മരണസംഖ‍്യ 95 ആയി, 1.6 ലക്ഷം പേരെ ബാധിച്ചെന്ന് അധികൃതർ
ഗോഹട്ടി: അസമിൽ കനത്ത മഴ മൂലമുണ്ടായ പ്രളയക്കെടുതി 1.6 ലക്ഷം പേരെ ബാധിച്ചെന്നും 95 പേർക്ക് ജീവൻ നഷ്ടമായതായും അധികൃതർ പറഞ്ഞു. ബുധനാഴ്ച ശിവസാഗർ, ബിശ്വനാഥ് ജില്ലകളിൽ നിന്നും 2 പേർ വീതവും ഗോലാഘട്ട്, മോറിഗാവ് എന്നീ ജില്ലകളിൽ ഒരാൾ വീതവും മരണപ്പെട്ടു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയായ ശിവസാഗറിൽ ഇതിനോടകം 50 പേരാണ് മരണപ്പെട്ടത്. അയൽ ജില്ലയായ ചരൈഡിയോയിൽ 21 പേർ മരിച്ചു.
6 ജില്ലകളിലായി 100ലധികം ദുരിതാശ്വാസ ക‍്യാംപുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 16,951.76 ഹെക്റ്റർ കൃഷിഭൂമി വെള്ളത്തിനടിയിലായി. റോഡുകൾ, പാലങ്ങൾ, വരമ്പുകൾ എന്നിങ്ങനെ മറ്റു അടിസ്ഥാന സൗകര‍്യങ്ങൾ വെള്ളപ്പൊക്കത്തിൽ തകർന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്രമന്ത്രി ജെ.പി. നദ്ദ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും സാധാരണ നിലയിലേക്കെത്താൻ സമയമെടുക്കുമെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിൽ നിന്നും സാധ‍്യമായ എല്ലാ സഹായങ്ങളും ദുരിതബാധിതർക്ക് നൽകുമെന്നും സർക്കാർ അവരോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും നദ്ദ പറഞ്ഞു.