തമിഴ്നാട്ടിലെ ഭദ്രകാളി, നന്ദി, മുരുക വിഗ്രഹങ്ങൾ തിരിച്ചു നൽകുമെന്ന് ഓസ്ട്രേലിയ

പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിദിന സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തിയതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Australia to return idols of Bhadrakali, Nandi, and Muruga to Tamil Nadu

തമിഴ്നാട്ടിലെ ഭദ്രകാളി, നന്ദി, മുരുക വിഗ്രഹങ്ങൾ തിരിച്ചു നൽകുമെന്ന് ഓസ്ട്രേലിയ

Updated on

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള പുരാതന ശിലാവിഗ്രഹങ്ങൾ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിദിന സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തിയതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഇക്കാര്യം പ്രഖ്യാപിച്ചത്. നൂറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച ശ്രീഭദ്രകാളി, നന്ദികേശ്വരൻ, ആറു ശിരസുകളുള്ള കാർത്തികേയൻ (സ്കന്ദൻ) എന്നിവരുടെ വിഗ്രഹങ്ങളാണ് തിരിച്ചു നൽകുക. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ആഴമേറിയ ചരിത്രമാണുള്ളത്. ഇരുരാജ്യങ്ങളിലെ ജനങ്ങളും തമ്മിൽ ശക്തമായ ബന്ധമാണ് പണിതുയർത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോഹത്തിൽ തീർത്ത ശ്രീ ഭദ്രകാളീ ദേവിയുടെ ശിൽപ്പമാണ് തിരിച്ചു തരുന്ന വിഗ്രഹങ്ങളിൽ ഒന്ന്. തമിഴ്നാട് കൊല്ലുമാങ്കുടിയിലെ ശ്രീ കാശി വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ഉണ്ടായിരുന്ന വിഗ്രഹമാണിത്. ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

നന്ദികേശ്വരന്‍റെ കല്ലിൽ തീർത്ത വിഗ്രഹമാണ് മറ്റൊന്ന്. സാധാരണയായി ശിവക്ഷേത്രങ്ങളിൽ പ്രതിഷ്ഠയ്ക്ക് അഭിമുഖമായാണ് നന്ദികേശ്വരനെ പ്രതിഷ്ഠിക്കാറുള്ളത്. കൊല്ലുമാങ്കുടിയിലെ ശ്രീ കാശിവിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം തന്നെയാണിതും.

കല്ലിൽ തീർത്ത കാർത്തികേയന്‍റെ ശിൽപ്പമാണ് മറ്റൊന്ന്. ഷൺമുഖൻ, കാർത്തികേയർ, സ്കന്ദൻ , മുരുഗൻ എന്നീ പേരുകളിൽ ‌അറിയപ്പെടുന്ന സുബ്രഹ്മണ്യ ദേവന്‍റെ ആറു ശിരസുകളോടു കൂടിയ ശിൽപമാണിത്. തഞ്ചാവൂർ മാനമ്പാടിയിലെ നാഗനാഥസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള വിഗ്രഹമാണിത്. പതിനൊന്നാം നൂറ്റാണ്ടിൽ ചോള ഭരണകൂടമാണ് ഈ ശിൽപം നിർമിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു.

2016ലാണ് ഈ വിഗ്രഹങ്ങൾ നഷ്ടപ്പെട്ടതു മായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ ഐഡൽ വിങ് സിഐഡി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്ഷേത്രങ്ങളിലെ രേഖകളും ചിത്രങ്ങളും പുരാവസ്തു രേഖകളും എല്ലാ ശേഖരിച്ചതിനു ശേഷമാണ് അന്വേഷണം തുടങ്ങിയത്. അനധികൃതമായി ഇവ ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് കണ്ടെത്തിയതിനു പിന്നാലെ മ്യൂച്വൽ ലീഗൽ അസിസ്റ്റന്‍സ് ട്രീറ്റി പ്രകാരം ഇവ തിരിച്ചു തരാൻ ഓസ്ട്രേലിയ തയാറാകുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com