

അയോധ്യ രാമക്ഷേത്രം
ലഖ്നൗ: അയോധ‍്യയിലെ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ച സംഭവത്തിൽ പ്രതികളായ 8 പേരുടെയും വീടുകളിൽ പൊലീസ് ഒരേസമയം റെയ്ഡ് നടത്തി. ലവ് കുഷ് മിശ്ര, അവിനാശ് ശുക്ല, രാമശങ്കർ യാദവ് എന്നിവർ അടക്കമുള്ള പ്രതികളുടെ വീട്ടിൽ മജിസ്ട്രേറ്റുമാരുടെ അകമ്പടിയോടെയാണ് അയോധ‍്യ പൊലീസ് റെയ്ഡ് നടത്തിയത്. കേസിലെ 8 പ്രതികളെയും കോടതി ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ട് രണ്ട് ദിവസം പൂർത്തിയാകുമ്പോഴാണ് റെയ്ഡ് നടത്തിയിരിക്കുന്നത്.
തിങ്കളാഴ്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. ആ സമയം പ്രതികളെ കസ്റ്റഡിയിൽ ആവശ‍്യപ്പെടും. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ് കുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നീ പ്രതികൾ ക്ഷേത്രത്തിലെ പണം എണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരായിരുന്നു.
പ്രോസിക‍്യൂഷന്‍റെ വാദം അനുസരിച്ച് ഇതുവരെ 79.85 ലക്ഷം രൂപ അന്വേഷണ ഉദ‍്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. മോഷണം, വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കവർന്ന സ്വത്ത് സ്വീകരിക്കൽ എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ക്ഷേത്രത്തിന്‍റെ പണം ദുരുപയോഗം ചെയ്തുവെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത‍്യേക അന്വേഷണ സംഘത്തിനെ രൂപീകരിച്ചിരുന്നു. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.