

അയോധ‍്യ ക്ഷേത്ര കൊള്ള: കാണിക്ക എണ്ണുന്ന 25 ജീവനക്കാർ രാജിവച്ചു
ലഖ്നൗ: അയോധ‍്യ രാമക്ഷേത്ര കൊള്ളയിൽ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത‍്യേക അന്വേഷണ സംഘം അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജീവനക്കാർ കൂട്ടമായി രാജിവച്ചു.
തങ്ങളുടെ ഡ‍്യൂട്ടി സമയം വർധിപ്പിച്ചുവെന്നും വേതനം വെട്ടിക്കുറച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് 25 ജീവനക്കാർ രാജി സമർപ്പിച്ചത്. കാണിക്ക എണ്ണുന്നതിന് മേൽനോട്ടം വഹിക്കുന്ന എസ്ബിഐ ബ്രാഞ്ചിൽ എത്തിയായിരുന്നു രാജി സമർപ്പിച്ചത്. ഇതോടെ കാണിക്ക എണ്ണുന്നതിനായി ഡ‍്യൂട്ടിക്ക് എത്തിയ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെട്ടത്.
പുതിയ ജീവനക്കാരെ നിയമിക്കുന്ന കാര‍്യത്തിൽ ഉത്തർപ്രദേശ് സർക്കാർ ഉടൻ തന്നെ തീരുമാനമെടുത്തേക്കും. കഴിഞ്ഞ ദിവസവും ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രണ്ട് ഷിഫ്റ്റുകളിൽ ഉണ്ടായിരുന്ന ജോലി ഒറ്റ ഷിഫ്റ്റാക്കിയെന്നും ഡ‍്യൂട്ടി സമയം ആറിൽ നിന്നും 9 മണിക്കൂറായി ഉയർത്തിയെന്നും പ്രതിമാസ ശമ്പളം കുറച്ചതായും ഒപ്പം ഒരേ ജോലി ചെയ്യുന്നവർക്ക് വ‍്യത‍്യസ്ത ശമ്പളമാണ് ലഭിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് 8 പേർ അറസ്റ്റിലായിരുന്നു.