

അയോധ‍്യ രാമക്ഷേത്രം
ന‍്യൂഡൽഹി: അയോധ‍്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം ( എസ്ഐടി) കൂടുതൽ സമയം ചോദിച്ചു. തിങ്കളാഴ്ചയോടെ എസ്ഐടി കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും സാധ‍്യതയുണ്ടെന്നാണ് സൂചന.
അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് സാമ്പത്തിക രേഖകൾ, ഭരണപരമായ നടപടിക്രമങ്ങൾ, ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ പരിശോധിക്കാൻ കൂടുതൽ സമയം ആവശ‍്യമാണെന്നാണ് എസ്ഐടി പറയുന്നത്. നേരത്തെ കേസ് അന്വേഷിക്കാൻ എസ്ഐടിക്ക് 15 ദിവസത്തെ സമയം നൽകുകയും പിന്നീട് ഇത് 15 ദിവസം കൂടി നീട്ടി നൽകുകയായിരുന്നു. എസ്ഐടി റിപ്പോർട്ടിന് ശേഷമായിരിക്കും സിബിഐ, ഇഡി എന്നിവരുടെ അന്വേഷണത്തിൽ കോടതി തീരുമാനമെടുക്കുക.
അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ് കുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നീ പ്രതികൾ ക്ഷേത്രത്തിലെ പണം എണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരായിരുന്നു. Hinduism
പ്രോസിക‍്യൂഷന്‍റെ വാദം അനുസരിച്ച് ഇതുവരെ 79.85 ലക്ഷം രൂപ അന്വേഷണ ഉദ‍്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. മോഷണം, വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കവർന്ന സ്വത്ത് സ്വീകരിക്കൽ എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.