

അയോധ്യ രാമക്ഷേത്രക്കൊള്ള അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം, കേസ് രാഷ്‌ട്രീയവത്കരിക്കരുത്; സുപ്രീം കോടതി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവെട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുനഃസംഘടിപ്പിക്കണമെന്നു സുപ്രീം കോടതി. ഇത്തരം കേസുകൾ കൈകാര്യം ചെയ്തു പരിചയമുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണമാണു നല്ലതെന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
യഥാർഥ വസ്തുത കണ്ടെത്താനാണ് എസ്ഐടി രൂപീകരിച്ചതെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റകൃത്യം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും യുപി സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അറിയിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ മറുപടി.
നിലവിൽ ലക്നൗ ഐജിയും രണ്ടു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുമല്ലേ അന്വേഷണ സംഘത്തിലുളളതെന്നും ഇവർക്ക് കാര്യക്ഷമവും നീതിപൂർവവും സുതാര്യവുമായ അന്വേഷണം നടത്താനാകുമോ എന്നും സുപ്രീം കോടതി ചോദിച്ചു. നടന്നത് സാധാരണ കുറ്റകൃത്യം മാത്രമാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ജോയ്മല്യ ബഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് ഇതിനെ രാഷ്‌ട്രീയവത്കരിക്കരുതെന്നും നിർദേശിച്ചു.
കോടതികൾ രാഷ്‌ട്രീയത്തിന്‍റെ ഭാഗമല്ല. ശരിയായ അന്വേഷണം ഉറപ്പാക്കുകയാണ് ഞങ്ങളുടെ ദൗത്യം. കേസ് 27ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് എസ്ഐടി കഴിഞ്ഞദിവസം മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.