സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ ഹിമാചൽ പ്രദേശ്

ആവശ്യമുള്ളതിലധികം സിവിൽ സർവീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്തുണ്ടെന്നു മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു
Himachal Pradesh Chief Minister Sukhwinder Singh Sukhu

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു

Updated on

സിംല: സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. ചെലവുകുറയ്ക്കലിന്‍റെ ഭാഗമായാണു നടപടി. ഐഎഎസ് ഓഫിസർമാരുടെ എണ്ണം 153ൽ നിന്നു 130ലേക്കും ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) ഉദ്യോഗസ്ഥരുടെ എണ്ണം 118ൽ നിന്ന് 83ലേക്കും കുറയ്ക്കാനാണു ശുപാർശ. ഐപിഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളും കുറയ്ക്കും. എന്നാൽ, ഇതിന്‍റെ കൃതൃമായ വിവരം ലഭ്യമായിട്ടില്ല.

ആവശ്യമുള്ളതിലധികം സിവിൽ സർവീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്തുണ്ടെന്നു മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു. 153 ഐഎഎസ് ഉദ്യോഗസ്ഥരിൽ പലരെയും ഉൾക്കൊള്ളിക്കാൻ വേണ്ടി താരതമ്യേന ഉയർന്ന വൈദഗ്ധ്യം ആവശ്യമില്ലാത്ത വകുപ്പുകളിലാണ് നിയോഗിച്ചിരിക്കുന്നത്. ഇതുമൂലം ഇവരുടെ മികവ് പൂർണമായി ഉപയോഗിക്കാതെ പാഴാകുന്നുണ്ടെന്നും മുഖ്യമന്ത്രി.

ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ സർക്കാരിന്‍റെ ചെലവ് 100-150 കോടി രൂപ വരെ കുറയ്ക്കാനാകുമെന്നു കരുതുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്ത് പരമാവധി 100-110 ഐഎഎസ് ഓഫിസർമാർ മതിയാകുമെന്നു കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥരെ കുറയ്ക്കാനുള്ള ഔദ്യോഗിക ശുപാർശ ഉടൻ കേന്ദ്ര സർക്കാരിന് അയയ്ക്കും. ഡെപ്യൂട്ടേഷനിൽ വന്നവരെ തിരികെ വിളിക്കണമെന്നാകും അഭ്യർഥിക്കുക. കൂടുതൽ ഓഫിസർമാരെ അയയ്ക്കേണ്ടതില്ലെന്നും അറിയിക്കും. ഒരു ഓഫിസർക്ക് ശമ്പളവും ഡിഎയും സഹായികളുമടക്കം പ്രതിവർഷം 40-50 ലക്ഷം രൂപയാണു ചെലവെന്നും ഹിമാചൽ സർക്കാർ.

logo
Metro Vaartha
www.metrovaartha.com