ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന നൽകിയ അപകീർത്തിക്കേസിൽ നർമദ ബചാവോ ആന്ദോളൻ നേതാവ് മേധാ പട്കർ കുറ്റക്കാരിയെന്ന് ഡൽഹി കോടതി കണ്ടെത്തി. മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമയാണ് കേസ് പരിഗണിച്ചത്. നിലവിലുള്ള നിയമം അനുസരിച്ച് മേധയ്ക്ക് രണ്ടു വർഷം തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കാം.
നർമദ ബചാവോ ആന്ദോളനും തനിക്കുമെതിരേ പരസ്യങ്ങൾ നൽകുന്നതിനെതിരേ 2000ത്തിൽ മേധ പട്കറാണ് സക്സേനയ്ക്കെതിരേ കേസ് ഫയൽ ചെയ്തത്. അന്ന് അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ് എൻജിഒയുടെ തലവനായിരുന്നു അദ്ദേഹം.
ഇതിനു പിന്നാലെ തനിക്കെതിരേ ചാനലിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിക്കുന്നുവെന്നും പത്ര പ്രസ്താവനകൾ ഇറക്കുന്നുവെന്നും കാണിച്ച് സക്സേന മേധ പട്കർക്കെതിരേ രണ്ടു പരാതികൾ ഫയൽ ചെയ്തു. ഈ കേസിലാണ് മേധ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.