മദ്രസകളിൽ വന്ദേ മാതരം നിർബന്ധമാക്കി‌

പശ്ചിമ ബംഗാളിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത മദ്രസകളിലും സ്കൂളുകളിലും ക്ലാസ് തുടങ്ങും മുൻപ് വന്ദേ മാതരം പാടണമെന്ന് സർക്കാരിന്റെ പുതിയ സർക്കുലർ
Bengal makes Vande Mataram mandatory in madrassas

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി.

File

Updated on

കോൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിലും, സർക്കാർ, എയ്ഡഡ്, അംഗീകൃത മദ്രസകളിലും രാവിലെ വന്ദേ മാതരം പാടുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

എല്ലാ ദിവസവും ക്ലാസുകൾ തുടങ്ങും മുൻപ് ദേശീയഗീതം പാടണമെന്നു സ്കൂളുകളോടു നിർദേശിക്കുന്ന സർക്കുലർ കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസകളിലും ഇതു നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്.

എല്ലാ വിദ്യാർഥികളും വന്ദേ മാതരം പാടുന്നു എന്ന് ഉറപ്പാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ദേശീയഗീതത്തിന്‍റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വന്ദേ മാതരം പാടണമെന്ന് കേന്ദ്ര സർക്കാർ ജനുവരിയിൽ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും, ഇത് എവിടെയും നിർബന്ധമാക്കിയിരുന്നില്ല. ഇതിനെതിരായ ഹർജി സുപ്രീം കോടതി തള്ളിയതും, സർക്കാർ ഇതു നിർബന്ധമാക്കിയിട്ടില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ്.

ഏതായാലും, ബംഗാളിലെ പല സ്കൂളുകളിലും ഇപ്പോൾ രാവിലെ നാല് പാട്ടുകൾ പാടേണ്ട സ്ഥിതിയുണ്ട്. മമത ബാനർജി സർക്കാരിന്‍റെ കാലത്ത് ദേശീയഗാനത്തിനു പുറമേ സംസ്ഥാന ഗീതം നിർബന്ധമാക്കിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ ദേശീയഗീതവും വരുന്നത്. ഇതുകൂടാതെ പല സ്കൂളുകൾക്കും സ്വന്തമായി പ്രാർഥനാഗാനവുമുണ്ട്.

ദേശീയഗാനമായ ജനഗണമന ഏതായാലും ഒഴിവാക്കാൻ കഴിയില്ല. പക്ഷേ, സർക്കാർ നിർദേശം അനുസരിച്ച് ആദ്യം വന്ദേ മാതരം പാടുകയും വേണം. പ്രാർഥനാ ഗാനമായി വന്ദേ മാതരം ഉൾപ്പെടുത്തുമെന്നാമ് സൂചന. സർക്കാർ മാറിയ സാഹചര്യത്തിൽ സംസ്ഥാന ഗീതത്തിന്‍റെ കാര്യത്തിൽ ഇനി കടുംപിടിത്തമുണ്ടാകില്ലെന്നാണ് പല സ്കൂൾ അധികൃതരുടെയും പ്രതീക്ഷ.

ദേശീയഗാനവും ദേശീയഗീതവും പാടുന്ന കാര്യം സർക്കുലറിൽ പറഞ്ഞിട്ടുണ്ടെങ്കിലും, സംസ്ഥാന ഗീതത്തിന്‍റെ കാര്യത്തിൽ പുതിയ നിർദേശങ്ങളൊന്നുമില്ല.

logo
Metro Vaartha
www.metrovaartha.com