ബിഹാർ ബാങ്കിപൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, എല്ലാ കണ്ണുകളും പ്രശാന്ത് കിഷോറിലേക്ക്

രാഷ്ട്രീയതന്ത്രജ്ഞനായ ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ ആദ്യമായി ജനവിധി തേടുന്ന തെരഞ്ഞെടുപ്പായതിനാൽ ഫലത്തിലേക്ക് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്
prashant kishor

പ്രശാന്ത് കിഷോർ

Updated on

പറ്റ്ന: ബിഹാറിലെ ബാങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ എട്ടിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ആരംഭിച്ചു. രാഷ്ട്രീയതന്ത്രജ്ഞനായ ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ ആദ്യമായി ജനവിധി തേടുന്ന തെരഞ്ഞെടുപ്പായതിനാൽ ഫലത്തിലേക്ക് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്.

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഏപ്രിലിൽ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂലൈ 30ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 34.30 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 41.45 ശതമാനത്തേക്കാൾ ഏഴ് ശതമാനത്തിലേറെ കുറവാണിത്. ആകെ 26 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

2025 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിതിൻ നബിൻ തുടർച്ചയായ അഞ്ചാം തവണയും ബാങ്കിപൂർ മണ്ഡലത്തിൽ വിജയിച്ചിരുന്നു. ആർജെഡി സ്ഥാനാർഥി രേഖ ഗുപ്തയെ 50,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. ഉപതെരഞ്ഞെടുപ്പിലും ആർജെഡി രേഖ ഗുപ്തയെ തന്നെയാണ് സ്ഥാനാർഥിയാക്കിയത്.

രാഷ്ട്രീയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയിൽ ശ്രദ്ധ നേടിയ പ്രശാന്ത് കിഷോർ സ്ഥാപിച്ച ജൻ സുരാജ് പാർട്ടിയുടെ സ്ഥാനാർഥിയായി ആദ്യമായാണ് ജനവിധി തേടുന്നത്. 1995 മുതൽ (അന്ന് പറ്റ്ന വെസ്റ്റ് എന്നായിരുന്നു മണ്ഡലത്തിന്‍റെ പേര്) ബാങ്കിപൂർ മണ്ഡലത്തിൽ തോൽവി അറിയാത്ത ബിജെപി ഇത്തവണ യുവമോർച്ച നേതാവ് നീരജ് കുമാർ സിൻഹയെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com