

രാജ്യത്ത് ജനന നിരക്ക് കുറയുന്നു; ചരിത്രത്തിലാദ്യം
ന്യൂഡൽഹി: രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ജനനനിരക്ക് ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിക്കു താഴെയെത്തിയെന്നു റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറുടെ ഓഫിസ് പുറത്തുവിട്ട 2024ലെ സാംപ്‌ൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) സ്ഥിതിവിവര റിപ്പോർട്ടിലാണു വെളിപ്പെടുത്തൽ. നിലവിൽ ദേശീയ തലത്തിൽ ഒരു സ്ത്രീക്ക് 1.9 എന്നതിലേക്കാണ് ജനനനിരക്ക് താഴ്ന്നത്. ജനസംഖ്യ നിലനിർത്താൻ വേണ്ടത് 2.1 എന്ന നിരക്കാണ്.
ബിഹാറും ഉത്തർപ്രദേശുമടക്കം ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് ജനനനിരക്ക് ഇപ്പോഴും ഉയർന്നുനിൽക്കുന്നത്. ഡൽഹിയിൽ 1.2 ആണ് ജനനനിരക്ക്. ഇതു ഫിൻലൻഡിലെക്കാൾ താഴെയാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമാണ് വൻതോതിൽ ജനനനിരക്ക് താഴ്ന്നതെന്നും റിപ്പോർട്ട് പറയുന്നു. ഈ മാറ്റം ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്‍റെ തൊഴിൽശക്തി, സമ്പദ്‌വ്യവസ്ഥ, സാമൂഹിക ഘടന തുടങ്ങിയവയെ ബാധിക്കുമെന്നും വിലയിരുത്തൽ.