പിലിഭിത്ത്: സ്ഥാനാർഥി നിർണയത്തിൽ ബിജെപി കേന്ദ്ര നേതൃത്വം അവഗണിച്ചെങ്കിലും പിലിഭിത്തിൽ വിമതനായി മത്സരിക്കാൻ വരുൺ ഗാന്ധിയില്ല. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ വരുൺ ഡൽഹിയിലായിരുന്നു. വരുൺ വിമതനായി മത്സരിക്കുമെന്ന റിപ്പോർട്ട് അദ്ദേഹത്തിന്‍റെ വിശ്വസ്തൻ തള്ളി. ഏപ്രിൽ 19ന് ഒന്നാംഘട്ടത്തിലാണ് പിലിഭിത്തിൽ വോട്ടെടുപ്പ്.
മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി വിവേചനമില്ലാതെയാണു താൻ പ്രവർത്തിച്ചതെന്നാണ് സ്ഥാനാർഥിത്വം നിഷേധിച്ചശേഷമുള്ള വരുണിന്‍റെ ആദ്യ പ്രതികരണം. തഴയപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും വരുൺ. അതേസമയം, ബിജെപി സ്ഥാനാർഥി ജിതിൻ പ്രസാദ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. പിലിഭിത്തിലെ അസംബ്ലി മണ്ഡലങ്ങളിൽ നിന്നുള്ള നാലു ബിജെപി എംഎൽഎമാർക്കൊപ്പമെത്തിയാണ് ജിതിൻ പ്രസാദ നാമനിർദേശ പത്രിക സമർപ്പിച്ചത്.
രാവിലെ നഗരത്തിലെ പ്രശസ്തമായ യശ്വന്തിനി ദേവീക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിൽ പിഡബ്ല്യുഡി മന്ത്രിയാണു ജിതിൻ പ്രസാദ. 1989നുശേഷം ഇതാദ്യമാണ് മത്സരരംഗത്ത് മേനക ഗാന്ധിയോ വരുൺ ഗാന്ധിയോ ഇല്ലാതെ പിലിഭിത്തിൽ തെരഞ്ഞെടുപ്പ്.
യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിരന്തരം വിമർശിച്ചതിനെത്തുടർന്നാണ് വരുണിന് ഇത്തവണ സീറ്റ് നഷ്ടമായത്. അമ്മ മേനകയെ സുൽത്താൻപുരിൽ നിലനിർത്തിയിട്ടുണ്ട്. ഇതിനിടെ, നെഹ്റു കുടുംബത്തിന്‍റെ തട്ടകമായ റായ്ബറേലിയിൽ വരുണിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്.